തൊടുപുഴ: ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് തനിക്ക് രോഗമുണ്ടെന്ന് അറിയുന്നതെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ഏറെ യാത്രചെയ്യേണ്ടി വന്നെന്നും കോവിഡ് സ്ഥിരീകരിച്ച് തൊടുപുഴ ജില്ല ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനായ എ.പി. ഉസ്മാന്‍. തന്‍റെ രോഗത്തേക്കാളുപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ വേദനയും ദുഖവുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ താനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉൾപ്പെടെയുള്ളവർ ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടണം. ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും തനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ തനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നുവെന്നും എ.പി. ഉസ്മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.