കരുവന്നൂർ: അനർഹർക്ക് വായ്പ നൽകാൻ പാർട്ടിവക സമ്മർദം

കൊച്ചി: കരുവന്നൂർ ബാങ്കിൽ 2012-13 കാലത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളെ തുടർന്ന് തൃശൂർ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗമടങ്ങുന്ന സബ് കമ്മിറ്റി വലിയ വായ്പകൾ അനർഹർക്ക് അനുവദിക്കാൻ ഭരണസമിതിയിൽ സമ്മർദം ചെലുത്തിയെന്നാണ് സി.പി.എമ്മിനെതിരായ പ്രധാന കുറ്റം. സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. വായ്പ തിരിച്ചടക്കാതെ വന്നതോടെ നിക്ഷേപരുടെ പണം നഷ്ടപ്പെട്ടു. തട്ടിപ്പിലും വഞ്ചനയിലും പാർട്ടിയും പങ്കാളിയാണ്.

2017ൽ പൊറത്തിശേരിയിൽ സ്ഥലം വാങ്ങി പാർട്ടി ഓഫിസ് നിർമിക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനമെടുക്കുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകുകയും ചെയ്തു. ഇതിനായി പാർട്ടി പി.ആർ.വൈ ബിൽഡിങ് ഫണ്ട് എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി. അനധികൃത വായ്പാക്കാരിൽനിന്ന് കമീഷൻ വാങ്ങി ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ബാങ്ക് സെക്രട്ടറി, മാനേജർ, ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ ചുമതലപ്പെടുത്തി. പാർട്ടിയും ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് ബാങ്കിനെ നിയന്ത്രിച്ചത്. ബിനാമി വായ്പകളും പാർട്ടിയുടെ നിർദേശപ്രകാരമാണ് നൽകിയത്. പാർട്ടിയുടെ പേരിൽ തുടങ്ങിയ വിവിധ അക്കൗണ്ടുകളിൽ 76.27 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടു. ഇത് സംബന്ധിച്ചും ബിജു കരീമിന്‍റെയും സുനിൽ കുമാറിന്‍റേയും മൊഴിയുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

സബ് കമ്മിറ്റിയെ നിയമിക്കാൻ ചുക്കാൻ പിടിച്ചത് 2011 -16 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീനായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒട്ടേറെ പേർക്ക് അനർഹമായി വലിയ വായ്പയെടുക്കാൻ പദവി ദുരുപയോഗം ചെയ്ത് ഭരണസമിയിൽ സ്വാധീനം ചെലുത്തി സഹായിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണത്തിൽനിന്ന് വായ്പയെടുത്തയാൾ നൽകിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 2018 -25 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വർഗീസ് ബിൽഡിങ് ഫണ്ട് അക്കൗണ്ടിലേക്ക് വന്ന അനധികൃത കമീഷനടക്കം ഉപയോഗിച്ച് തന്‍റെ പേരിൽ പൊറത്തിശേരിയിൽ പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയെന്നാണ് ആരോപണം. പി.ആർ.വൈ ബിൽഡിങ് ഫണ്ട് എന്ന ബാങ്ക് അക്കൗണ്ട് തുടങ്ങിയ 2016 -18 കാലത്ത് ജില്ലാ സെക്രട്ടറിയായിരുന്ന കെ. രാധാകൃഷ്ണൻ അനധികൃത വായ്പാക്കാരിൽ നിന്നുള്ള കമീഷനടക്കം അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കാൻ നിർദേശിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.

ഏരിയ, ലോക്കൽ സെക്രട്ടറിമാർ പൊറത്തിശേരി ഓഫിസ് നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ പാർട്ടി മുഖേന ബാങ്ക് ഭരണ സമിതിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കുറ്റം. അതേസമയം, കുറ്റപത്രത്തിൽ നേതാക്കളുടെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇവരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, വിചാരണ നേരിടാൻ ഉത്തരവിടാനുള്ള തെളിവുകൾ ഈ ഘട്ടത്തിൽ ലഭ്യമാണെന്നായിരുന്നു ഇ.ഡിക്ക് വേണ്ടി ഹാജരായ സ്‌പെഷ്ൽ പബ്ലിക് പ്രോസിക്യൂട്ടർ എം. ജെ. സന്തോഷിന്‍റെ വാദം. ലഭ്യമായ രേഖകളും മൊഴികളും പ്രകാരം പ്രഥമദൃഷ്ട്യ പ്രതികളെ വിചാരണ ചെയ്യാനാവുമെന്ന് കോടതി വ്യക്തമാക്കി. 

Tags:    
News Summary - Karuvannur bank Fraud Party pressure to give loans to undeserving people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.