മന്ത്രി ബിന്ദുവിനെതിരെ കാനം; 'ഗവർണർക്ക് ശിപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ല'

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർക്ക് ശിപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന് കാനം വ്യക്തമാക്കി. ശിപാർശ നൽകുന്ന തരത്തിലുള്ള അധികാരം മന്ത്രിക്കുണ്ടെന്ന് കരുതുന്നില്ലെന്നും അത് തന്‍റെ അറിവില്ലായ്മയാകാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് ശിപാർശ കത്ത് നൽകിയ മന്ത്രി ആർ. ബിന്ദുവിന്‍റെ നടപടി വിവാദത്തിന് വഴിവെച്ചിരുന്നു. കണ്ണൂർ വി.സി നിയമനത്തിൽ നവംബർ 22ന് രണ്ട് കത്തുകളാണ് മന്ത്രി ഗവർണർക്ക് നൽകിയത്. 401/2021 നമ്പർ കത്തിൽ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ടാമൂഴം നൽകി പുനർനിയമിക്കണമെന്ന് ആവശ്യപ്പെടുന്നു. ഒക്ടോബർ 27ന് വി.സിയെ കണ്ടെത്താനായി സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ ഇറക്കിയ വിജ്ഞാപനവും നവംബർ ഒന്നിന് പുതിയ വൈസ് ചാൻസലർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനവും റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോ. ഗോപിനാഥ് രവീന്ദ്രനെ വാനോളം പുകഴ്ത്തുന്ന കത്തിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ പ്രധാന സർവകലാശാലകളിലൊന്നാകാൻ കണ്ണൂരിന് കഴിഞ്ഞെന്നും അതിനാൽ വി.സി സ്ഥാനത്ത് ഒരു തവണ കൂടി അവസരം നൽകണമെന്നും അത് സർവകലാശാലക്ക് വലിയ നേട്ടമാകുമെന്നും പറയുന്നു. വി.സിയുടെ മികവുകൾ മന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. സർവകലാശാല നിയമത്തിൽ പുനർനിയമനത്തിന് കഴിയുമെന്നും വയസ് നിയന്ത്രണമില്ലെന്നും മന്ത്രി വിശദീകരിച്ചു.

406/2021ാം നമ്പറിലുള്ള കത്തിൽ കണ്ണൂർ വി.സിക്കായി അപേക്ഷ ക്ഷണിച്ച് ഇറക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. പ്രോ ചാൻസലർ എന്ന നിലയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പേര് താൻ നിർദേശിക്കുന്നത് പരിഗണിക്കണമെന്നും നവംബർ 24 മുതൽ അദ്ദേഹത്തെ വി.സിയായി പുനർനിയമിക്കണമെന്നുമാണ് ആവശ്യം.

ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലാണ് സാധാരണ പ്രോ ചാൻസലർക്ക്  പ്രവർത്തിക്കാനാകുക. മാത്രമല്ല ഉന്നതവിഭ്യാഭ്യാസ സെക്രട്ടിയാണ് ഗവർണർക്ക് കത്ത് നൽകേണ്ടത്. എന്നാൽ, മന്ത്രി നേരിട്ടാണ് കത്ത് എഴുതിയത്.

വിവാദ ശിപാർശ കത്ത് പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്കെതിരെ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും അടക്കം ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. മന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

Tags:    
News Summary - Kannur VC: Kanam Rajendran against Minister R Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.