പെരിന്തല്‍മണ്ണ: ശബരിമലയിൽ പ്രവേശിച്ച അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ കനത്ത െപാലീസ് സംരക്ഷണത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അങ്ങാടിപ്പുറം സപ്ലൈകോ താലൂക്ക് ഡിപ്പോയിലാണ് ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയത്. നേരത്തേ ആനമങ്ങാട് മാവേലി സ്റ്റോറിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ നിരന്തരം ആളുകൾ വരുന്നതും പൊലീസ് സംരക്ഷണം സ്ഥാപന നടത്തിപ്പിന് പ്രയാസമുണ്ടാക്കുന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് ജോലി മാറ്റി നൽകിയത്.
ഇതേ തസ്തികയില്‍ അങ്ങാടിപ്പുറത്ത് ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കനകദുർഗയെ ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 10.20ഓടെ പൊലീസ് വാനിലാണ് ഒന്നാം നിലയിലുള്ള ഓഫിസിലെത്തിച്ചത്. പെരിന്തൽമണ്ണ സി.ഐ ടി.എസ്. ബിനു, എസ്.ഐ മഞ്ജിത്ത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോലി കഴിയുന്നതുവരെ പൊലീസ് സുരക്ഷയൊരുക്കി. ഓഫിസിന് മുന്നിലും സമീപത്തുമായി വനിത പൊലീസുള്പ്പെടെയുള്ളവരെയും നിയോഗിച്ചിരുന്നു.
ഒരു മാസത്തിലേറെയായി ജോലിക്കെത്താതിരുന്ന കനകദുർഗ അക്കാലയളവിൽ അവധി അനുവദിക്കണമെന്ന് അപേക്ഷ നൽകിയിട്ടുണ്ട്.
റീജ്യനല്‍ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. മുന്നറിയിപ്പില്ലാതെ കനകദുര്‍ഗയെ കനത്ത പൊലീസ് വലയത്തില്‍ എത്തിച്ചപ്പോള്‍ ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് കൗതുകമായി. വൈകീട്ട് പൊലീസ് സംരക്ഷണയില്‍തന്നെ പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങി. \ഭര്‍തൃവീട്ടില്‍ പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട കനകദുര്‍ഗയുടെ ഹരജി ഫെബ്രുവരി നാലിനാണ് പുലാമന്തോള്‍ ഗ്രാമന്യായാലയം പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.