ഗുരുവായൂർ: കുടുബപ്പേരിെൻറ കളത്തിൽ എല്ലാവരും ഒന്നായി. അബൂദബിയിൽനിന്ന് ജീവൻ കളത്തിൽ അവധിക്കെത്തിയതും ബംഗളൂരുവിൽ നിന്ന് ഫവാസ് പറന്നുവന്ന് മടങ്ങിയതും ജിദ്ദയിൽ ജോലിചെയ്യുന്ന മോഹൻലാലിന് അവധി കിട്ടാതെ വന്നപ്പോൾ കുടുംബാംഗങ്ങളെ പറഞ്ഞയച്ചതും തിരക്കുകൾക്കിടയിലും മുൻ എം.പി കെ.പി. ധനപാലൻ സംഗമത്തിൽ മുഴുവൻ സമയം പങ്കെടുത്തതുമെല്ലാം കളത്തിൽ എന്ന ഒറ്റ വികാരത്തിെൻറ ഭാഗമായാണ്. കുടുംബ-തറവാട്ട് സംഗമങ്ങൾ സർവസാധാരണമായ കാലത്ത് കളത്തിൽ കുടുംബ സംഗമം അങ്ങനെ അസാധാരണമായി. മതത്തിെൻറ വേലിക്കെട്ട് പൊട്ടിച്ച വേര് തേടലിെൻറ ഭാഗമാകാനുള്ള ആവേശമാണ് ഇവരെയൊക്കെ ഗുരുവായൂർ ടൗൺ ഹാളിലെത്തിച്ചത്-കളത്തിൽ കുടുംബ സംഗമത്തിന് വേണ്ടി.
കളത്തിൽ എന്ന കുടുംബപ്പേരുള്ള ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാം ഇവിടെ ഒന്നായി പരസ്പരം പരിചയപ്പെട്ടു, ഒന്നിച്ചു ഭക്ഷിച്ചു, കലാവിരുന്നുകൾ അവതരിപ്പിച്ചു.കോയമ്പത്തൂരിൽ സ്വകാര്യ മരുന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന ചാവക്കാട് പുന്ന സ്വദേശി രഞ്ജിത്ത് എന്ന കളത്തിൽ കുടുംബാംഗമായ യുവാവിെൻറ അന്വേഷണങ്ങളാണ് നാടിെൻറ നാനാഭാഗത്തുമുള്ള വിവിധ ജാതി മതസ്ഥരായ കളത്തിൽ കുടുംബാംഗങ്ങളുടെ കൂട്ടായ്മയായി ഇതൾ വിരിഞ്ഞത്. രഞ്ജിത്ത് ഫേസ്ബുക്കിലൂടെ നടത്തിയ അന്വേഷണത്തിൽ മുസ്ലിമും ഹിന്ദുവും ൈക്രസ്തവരുമായ കളത്തിൽ വീട്ടുകാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് മനസ്സിലാക്കിയപ്പോൾ ‘‘എല്ലാ മതത്തിലും ജാതിയിലും എെൻറ അതേ കുടുംബപ്പേരുള്ളവരുണ്ട്. അങ്ങനെയെങ്കിൽ ജാതീയമായും വർഗീയമായും ചിന്തിക്കാൻ എനിക്കെങ്ങനെ കഴിയും’’ എന്നൊരു പോസ്റ്റിട്ടു. അതിന് നല്ല പിന്തുണ ലഭിച്ചു. എന്നാൽ സാമൂഹികാന്തരീക്ഷത്തിൽ പ്രശ്നങ്ങളാകുമെന്ന് കരുതി പിന്നീട് പിന്മാറാൻ തീരുമാനിച്ചപ്പോൾ അമ്മ രാജലക്ഷ്മി രഞ്ജിത്തിന് ഊർജം പകർന്നു. അതോടെ ‘കളത്തിൽ വേൾഡ്’ എന്ന ഫേസ് ബുക്ക് കൂട്ടായ്മക്ക് തുടക്കമായി. ഇതിെൻറ തുടർച്ചയായാണ് ഗുരുവായൂരിലെ ഒത്തുചേരൽ. 300ലേറെ കുടുംബങ്ങളാണ് സംഗമത്തിൽ പങ്കെടുത്തത്.
കളത്തിൽ കുടുംബാംഗമായ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. ഹുസൈൻ കളത്തിൽ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ കളത്തിൽ, ‘മാധ്യമം’ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, അലി മങ്കട, പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ അൻവർ കളത്തിൽ, ബാബുരാജ് ഫറൂഖ്, സിബി ഇടുക്കി, പി. യതീന്ദ്രദാസ്, രാധാകൃഷ്ണൻ കാക്കശേരി, ഷബീബ് വല്ലപ്പുഴ, ഉണ്ണികൃഷ്ണൻ, മജീദ് മേലാറ്റൂർ, രഞ്ജിഷ രഞ്ജിത് എന്നിവർ സംസാരിച്ചു.ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മേഖലതല കമ്മിറ്റികൾ രൂപവത്കരിച്ചു. കമ്മിറ്റിയുടെ അടുത്ത യോഗം കോഴിക്കോട്ട് നടക്കും. കുടുംബാംഗങ്ങളുടെ ഇ- ഡയറക്ടറിയും തയാറാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.