കോഴിക്കോട്: കാക്കി യൂനിഫോമിനെച്ചൊല്ലി കെ.എസ്.ആര്‍.ടി.സി-പൊലീസ് വിവാദം. കെ.എസ്.ആര്‍.ടി.സിയിലെ സര്‍ജന്‍റ്, അസി. സര്‍ജന്‍റ് തുടങ്ങിയ സുരക്ഷാ ജീവനക്കാര്‍ കാക്കി യൂനിഫോം ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം. ഇത് കേരള പൊലീസ് ആക്ട് സെക്ഷന്‍ 43(4) പ്രകാരം കുറ്റകരമായതിനാല്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നോര്‍ത് അസി. പൊലീസ് കമീഷണര്‍ കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ക്ക് നോട്ടീസ് നല്‍കി. കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു സര്‍ജന്‍റ്, ഒരു അസി. സര്‍ജന്‍റ്, ആറു ഗാര്‍ഡ് എന്നീ സുരക്ഷാ ജീവനക്കാരാണുള്ളത്. നിയമപ്രകാരമുള്ള യൂനിഫോമാണ് സര്‍ജന്‍റ്, അസി. സര്‍ജന്‍റുമാര്‍ ഉപയോഗിക്കുന്നതെന്ന് 2015 മേയ് 26ലെ ഉത്തരവ് ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ കെ. സഫറുല്ല പറഞ്ഞു. അസി. സര്‍ജന്‍റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍വൈസര്‍ വിഭാഗത്തിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ കാക്കിനിറത്തിലുള്ള രണ്ട് പോക്കറ്റും ഫ്ളാപ്പുള്ള അരക്കൈ ഷര്‍ട്ട് ഇന്‍ചെയ്ത് ഉപയോഗിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഷോള്‍ഡര്‍ ടൈറ്റില്‍ കെ.എസ്.ആര്‍.ടി.സി എന്നും അര്‍ഹതപ്പെട്ട സ്റ്റീല്‍ നക്ഷത്രങ്ങളും നെയിംപ്ളേറ്റും ഉപയോഗിക്കണം. ബ്രൗണ്‍ ലതര്‍ ബെല്‍റ്റും ബെല്‍റ്റിന്‍െറ ബക്കിളില്‍ കെ.എസ്.ആര്‍.ടി.സി എംബ്ളവും ബ്രൗണ്‍ ഷൂവും വേണം. കറുത്ത വിസില്‍ കോഡും കാക്കി പീ കാപ്പും ധരിക്കണം. തൊപ്പിയില്‍ കെ.എസ്.ആര്‍.ടി.സി എംബ്ളമോ സെക്യൂരിറ്റി എംബ്ളമോ ധരിക്കണം. ഈ യൂനിഫോം നിര്‍ബന്ധമാണെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ഉത്തരവ് പറയുന്നു.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ പി.എസ്.സി വഴിയാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്. 2015ല്‍ കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് നേവി നീലനിറം യൂനിഫോം ആക്കിയപ്പോഴും സുരക്ഷാ ജീവനക്കാര്‍ക്ക് കാക്കി തന്നെ സ്ഥിരമാക്കുകയായിരുന്നു. നിയമം ഇതായിരിക്കെ, പൊതുമേഖലാ സ്ഥാപനത്തിന്‍െറ നിയമം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസറോട് പൊലീസ് അസി. കമീഷണര്‍ വിശദീകരണം ചോദിക്കുന്നത് തെറ്റായ നടപടിയാണെന്നും സഫറുല്ല പറഞ്ഞു. പൊലീസ് പരാതി ഡി.ജി.പിയോടാണ് പറയേണ്ടത്. എക്സൈസ്, മോട്ടോര്‍ വെഹിക്ള്‍ വകുപ്പ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നിവരെല്ലാം കാക്കി യൂനിഫോമാണ് ഉപയോഗിക്കുന്നത്. 1965ലാണ് കെ.എസ്.ആര്‍.ടി.സി കോര്‍പറേഷനായത്. അതിന് മുമ്പും സുരക്ഷാ ജീവനക്കാര്‍ക്ക് കാക്കിയായിരുന്നു യൂനിഫോം. നോട്ടീസ് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യു പോലെ സര്‍ക്കാര്‍ വകുപ്പല്ല കെ.എസ്.ആര്‍.ടി.സിയെന്നും അത് പൊതുമേഖലാ സ്ഥാപനം മാത്രമാണെന്നും നോര്‍ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജ് പറഞ്ഞു. നോട്ടീസിന് മറുപടി ലഭിച്ചശേഷമേ മറ്റു കാര്യങ്ങള്‍ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.