കണ്ണൂർ: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിൽ അതൃപ്തിയുമായി കെ. സുധാകരൻ. കണ്ണൂർ സീറ്റിനെ ചൊല്ലിയുള്ള കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വത്തിന് ഇതുവരെയായിട്ടില്ല. കണ്ണൂരിലെ സീറ്റിനായുള്ള സുധാകരന്റെ വാശികൾ തള്ളികളയുകയാണ് സംസ്ഥാന നേതൃത്വം.
സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാഡന്റ് ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. ബുധനാഴ്ച ഡൽഹിയിലെത്തുന്ന കെ. സുധാകരൻ ചർച്ചക്ക് മുമ്പോ ശേഷമോ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. അന്ന് തന്നെ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. രമേഷ് ചെന്നിത്തലയുമായി മുമ്പ് നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.
കോൺഗ്രസിലെ ചില എം.പിമാർ ഇന്ന് കെ. സുധാകരനുമായി കൂടികാഴ്ച നടത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. എങ്കിലും ചർച്ച നടത്തിയ നേതാകളെ കെ. സുധാകരൻ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
തനിക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും കണ്ണൂർ സീറ്റ് ചർച്ചയിൽ തന്നെ ഉൾപ്പെടുത്തിയില്ലെന്ന പരാതിയും കെ. സുധാകരൻ ഉന്നയിക്കുന്നു. 55 സ്ഥാനാർഥികളുടെ പേരുകളടങ്ങുന്ന ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് കോൺഗ്രസ് പുറത്തിറക്കിയിരുന്നു. കെ. സുധാകരനും അടൂർ പ്രകാശും മത്സരിക്കാൻ താൽപര്യം അറിയിച്ചെങ്കിലും ആദ്യപട്ടികയിൽ എം.പിമാർ ആരുമുണ്ടായില്ല. എന്നാൽ, ഇവർ താൽപര്യം പ്രകടിപ്പിച്ച കണ്ണൂർ കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ല.
കെ. സുധാകരൻ കണ്ണൂരിൽ സ്വയം സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ആരും സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിക്കണ്ടെന്നും തീരുമാനം കേന്ദ്ര നേതൃത്വം കൈക്കോള്ളുമെന്നും കെ.പി.സി.സി പ്രസിഡന്റും സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു. മത്സരിപ്പിക്കാമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് വി.ഡി. സതീശൻ കൂട്ടിചേർത്തു. സുധാകരനെ അനുകൂലിച്ച് എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഓഫിസിന് മുന്നിലും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
കെ. സുധാകരൻ ബുധനാഴ്ച അതൃപ്തി പരസ്യമാക്കുമോ, സംസ്ഥാന നേതൃത്വത്തിനെതിരെ എന്ത് ബ്രഹ്മാസ്ത്രമാക്കും പ്രയോഗിക്കുകയെന്നും കണ്ടറിയണം. സീറ്റ് ചർച്ച തലവേദനയായ കോൺഗ്രസ് സംസ്ഥാന നേതൃത്വം എന്ത് നിലപാടായിരുക്കും സ്വീകരിക്കുകയെന്നുമാണ് കേരളം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.