ഫോൺ ചോർത്തിയത് ആരുടെയൊക്കെയാണെന്ന് പഠിച്ചാൽ ആരാണ് ചോർത്തിയതെന്ന് വ്യക്തമാകും -കെ. സുധാകരൻ

കണ്ണൂർ: കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ ഫോണുകൾ ഇസ്രായേൽ കമ്പനിയുടെ ചാരസോഫ്​റ്റ്​വെയർ ഉപയോഗിച്ച് ചോർത്തിയതായ റിപ്പോർട്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്‍റെയും, സുരക്ഷാ സേനകളുടെ മുൻ തലവന്മാരുടെയും 40 മുതിർന്ന മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫിസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേരു വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്‍റെ പേരാണ് നരേന്ദ്ര മോദിയെന്ന് സുധാകരൻ പറഞ്ഞു.

ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടും എന്ന കാരണം ചൂണ്ടിക്കാട്ടി പുതിയ ഐ.ടി ഇന്‍റർമീഡിയറി റൂളുകൾക്കെതിരെ റിപ്പോർട്ട് എഴുതിയതിന് ഐടി മന്ത്രിയെ പുറത്താക്കിയ നരേന്ദ്ര മോദി, പെഗാസസ് ചാരപ്പണിയെ മൂടിവെക്കാൻ ശ്രമിക്കുന്നത് എന്തിനാന്നെന്ന് എല്ലാവർക്കും അറിയാം.

പൗരന്മാരുടെ ഫോണുകളിൽ നിന്ന് ഡേറ്റ ചോർത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടൽ നടത്തുകയാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം ആക്സസിബിലിറ്റി ഉള്ള "പെഗാസസ്" എന്ന സ്പൈ സോഫ്റ്റ്വെയർ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപവർത്തകരുടേയും ഫോൺ ചോർത്താൻ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കള്ളൻ കപ്പലിൽ തന്നെയാണ്. അടിയന്തിരാവസ്ഥയുടെ ഒരുക്കങ്ങളാണ് രാജ്യത്ത് ഷാ- മോദി കൂട്ടുകെട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

സർക്കാറിന്‍റെ ഭരണപരാജയങ്ങളും ഗുരുതരമായ വീഴ്ചകളും കച്ചവടതാൽപര്യങ്ങളും തുറന്നുകാട്ടുന്നവരുടെ ഫോൺ സംഭാഷണം ഉൾപ്പെടെ ചോർത്തി അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് അധികാര ദുർവിനിയോഗവും ഗുണ്ടായിസവുമാണ്.

സിദ്ധാർഥ് വരദരാജനെയും, എം.കെ. വേണുവിനെയും പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകർ, ഇന്ത്യൻ മിലിറ്ററിയെക്കുറിച്ച് എഴുതുന്ന ഇന്ത്യ ടുഡേയിലെ സന്ദീപ് ഉണ്ണിത്താൻ, ഇന്ത്യൻ എക്സ്പ്രസ്സിൽ കാശ്മീരിനെക്കുറിച്ചെഴുതുന്ന മുസമ്മിൽ ജലീൽ, ഇലക്ഷൻ കവറേജ് ചെയ്യുന്ന ഋധിക ചോപ്ര, അങ്ങനെ ഫോൺ ചോർത്തിയത് ആരുടെയൊക്കെയാണ് എന്ന് പഠിച്ചാൽ ഈ ഫോൺ ചോർത്തൽ ഓപ്പറേഷന് പിന്നിലെ സർക്കാർ ലക്ഷ്യങ്ങൾ മനസിലാകും.

ഇതാണ് 56 ഇഞ്ച് നെഞ്ചളവെങ്കിൽ, അതിന് ഫാഷിസ്റ്റുകളുടെ ഭീരുത്വത്തിന്‍റെ വലിപ്പം എന്നേ പറയാനുള്ളൂ. ഇനി നരേന്ദ്ര മോദി കള്ളനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പൂർണമായും അദ്ദേഹത്തിന് മാത്രമാണെന്നും കെ. സുധാകരൻ പറഞ്ഞു.

Tags:    
News Summary - k sudhakaran criticize modi over pegasus issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.