കൊല്ലം: എൻ.ജി.ഒ അസോസിയേഷൻ സ്ഥാപകനേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയുടെ പ്രസിഡൻറുമായിരുന്ന കെ. കരുണാകരൻപിള്ള (75) നിര്യാതനായി. നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അന്ത്യം. കൃഷിവകുപ്പിൽ ക്ലർക്കായാണ് സർവിസിൽ പ്രവേശിച്ചത്. എൻ.ജി.ഒ യൂനിയനിലൂടെ സംഘടനപ്രവർത്തനം തുടങ്ങി.
1974ൽ ടി.വി. അപ്പുണ്ണി നായർ പ്രസിഡൻറും കെ. കരുണാകരൻപിള്ള ജനറൽ സെക്രട്ടറിയുമായാണ് എൻ.ജി.ഒ അസോസിയേഷന് തുടക്കമിട്ടത്. സർവിസിൽനിന്ന് വിരമിച്ചശേഷം കോൺഗ്രസിൽ സജീവമായിരുന്നു. ചവറയിൽനിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ബേബിജോണിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യു.ഡി.എഫ് ജില്ല ചെയർമാനായും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമായും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിക്കുകയായിരുന്നു. സാംസ്കാരികരംഗത്ത് സജീവമായിരുന്നു.
മൃതദേഹം തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയോടെ കൊല്ലത്തെ പുന്നത്തലയിലുള്ള വീടായ ശ്രീകൃഷ്ണയിൽ കൊണ്ടുവന്നു. തുടർന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ഓഫിസിലും ഡി.സി.സി ഓഫിസിലും പൊതുദർശനത്തിന് വെച്ച് പെരുമ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
റിട്ട. പ്രിൻസിപ്പൽ വി. തങ്കമണി അമ്മയാണ് ഭാര്യ. മക്കൾ: ലേഖ അശോക്, പ്രദീപ് കുമാർ (സിവിൽ എൻജിനീയർ ആർടെക്), അഡ്വ. ലക്ഷ്മി. മരുമക്കൾ. അശോക്കുമാർ (ആർടെക് കൺസ്ട്രക്ഷൻ എം.ഡി), ഡോ. എൻ. സരിത (അസോ. പ്രഫ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), ഡോ. ജെ. സുനിൽ (കെ.ഇ.ആർ.എഫ് ആശുപത്രി, തേവള്ളി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.