കൊച്ചി: ന്യൂ ജനറേഷെൻറ ചോദ്യങ്ങൾ പലതായിരുന്നു. കൂടുതലും രാഷ്ട്രീയം. എല്ലാം ക്ഷമയോടെ കേട്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അളന്നുമുറിച്ച് സൗമ്യമായി മറുപടി നൽകി. സി.പി.എമ്മിെൻറ പ്രസക്തിയെ ചോദ്യം ചെയ്തപ്പോഴും അത് വർത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന രാഷ്ട്രീയമാണെന്ന ഉത്തരത്തിൽ എല്ലാം ഒതുക്കി. പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് എറണാകുളം സെൻറ് തെരേസാസ് കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡേഴ്സ്’ പരിപാടിയിലാണ് പൗരത്വബില്ലും അയോധ്യ വിധിയും യു.എ.പി.എയും അടക്കം വിഷയങ്ങളിൽ യെച്ചൂരി വിദ്യാർഥികളുമായി സംവദിച്ചത്.
യു.എ.പി.എ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു ആദ്യ ചോദ്യം. രാജ്യത്ത് ഒരു നിയമം പാസാക്കിയാൽ വിയോജിപ്പുകളുണ്ടെങ്കിലും അനുസരിക്കാനേ സംസ്ഥാനങ്ങൾക്ക് കഴിയൂ. സ്വന്തമായി നിയമം ഉണ്ടാക്കാനാവില്ല. ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ച് കൊന്നതിനെക്കുറിച്ച് ഒരു വിദ്യാർഥി ചോദിച്ചത് മലയാളത്തിലായിരുന്നു. പരിഭാഷപ്പെടുത്താനൊരുങ്ങിയ മോഡേററ്ററെ അദ്ദേഹം വിലക്കി. പാർട്ടിയോഗങ്ങളിൽ പങ്കെടുക്കുന്ന പരിചയത്തിൽ തനിക്ക് മലയാളം കുറച്ചൊക്കെ അറിയാമെന്ന് യെച്ചൂരി പറഞ്ഞപ്പോൾ നിലക്കാത്ത കൈയടി. തെൻറ മാതൃഭാഷ തെലുങ്കാണെന്ന് അദ്ദേഹം മലയാളത്തിൽതന്നെ ഓർമിപ്പിച്ചു.
മതവുമായി കമ്യൂണിസത്തിന് എന്തിന് സംഘർഷം എന്ന ചോദ്യത്തിന് മാർക്സിെൻറ വാക്കുകളെ അടർത്തിയെടുത്താണ് പലരും മതത്തോടുള്ള കാഴ്ചപ്പാടിനെ വ്യാഖ്യാനിക്കുന്നതെന്നും അത് തെറ്റിദ്ധാരണകളുണ്ടാക്കുന്നു എന്നും മറുപടി. വയനാട്ടിൽ വിദ്യാർഥി പാമ്പുകടിയേറ്റതുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ചോദ്യം. സ്കൂളുകളിലെ അടിസ്ഥാനസൗകര്യം സർക്കാർ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാർഥി രാഷ്ട്രീയം അരാജകത്വമല്ല. പക്ഷേ, ജനാധിപത്യ മൂല്യങ്ങളുണ്ടാകണം.
അയോധ്യക്കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത് വിധിയാണെന്നും നീതിയല്ലെന്നും യെച്ചൂരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കൊപ്പമാണ് സി.പി.എം. കേന്ദ്രസർക്കാറിെൻറ സാമ്പത്തിക, വിദ്യാഭ്യാസ നയങ്ങളെ രൂക്ഷമായി വിമർശിച്ച യെച്ചൂരി പൗരത്വബില്ലിനെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കി. മികച്ച ചോദ്യത്തിനുള്ള പുരസ്കാരം എറണാകുളം സെൻറ് ജോഫസ് ടീച്ചേഴ്സ് എജുക്കേഷൻ ഫോർ വിമനിലെ പാർവതി രാജീവ് നേടി. പ്രഫ. കെ.വി. തോമസ് സ്വാഗതം പറഞ്ഞു. ജോർജ് കള്ളിവയലിൽ മോഡറേറ്ററായിരുന്നു. പ്രിൻസിപ്പൽ സിസ്റ്റർ വിനീത സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.