ഹാമര്‍കൊണ്ട് പരിക്കേറ്റ വിദ്യാർഥിക്ക് സര്‍ക്കാര്‍ ചികിത്സ ഒരുക്കും

തിരുവനന്തപുരം: പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ കായികമേളക്കിടെ ഹാമര്‍കൊണ്ട് പരിക്കേറ്റ വിദ്യാർഥി അഫീല്‍ ജോണ്‍സണിന് സര്‍ക്കാര്‍ ചികിത്സാസൗകര്യമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് വിദ്യാർഥി. വിദഗ്ധചികിത്സക്ക് അടിയന്തര നടപടി സ്വീകരിക്കാന്‍ കോട്ടയം ജില്ലകലക്ടറെ ചുമതലപ്പെടുത്തി. കായികമേളക്കിെട അപകടമുണ്ടായത് ഖേദകരമാണ്. ഏതു സാഹചര്യത്തിലാണ് അപകടമുണ്ടായതെന്ന് പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വർധിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥി ഗുരുതരാവസ്ഥയിൽ
കോട്ടയം: പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിെൻറ ആദ്യദിനത്തിലാണ് ദാരുണാപകടം. മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ച് വളൻറിയറായ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഈരാറ്റുപേട്ട ചൊവൂര്‍ കുറിഞ്ഞംകുളത്ത് ജോൺസൺ ജോർജിെൻറ മകൻ അഫീൽ ജോൺസനാണ് (16) പരിക്കേറ്റത്. അതി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വെൻറിലേറ്ററിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.10നാണ് മീറ്റിനെ നടുക്കിയ അപകടം.

18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിനിടെയാണ് പാഞ്ഞെത്തിയ ഹാമർ പാലാ സെൻറ് തോമസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായ അഫീലിെൻറ തല തകർത്തത്. ഹാമർ േത്രാ പിറ്റിനോട് ചേർന്ന് നടത്തിയ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ േത്രാ മത്സരത്തിെൻറ വളൻറിയറായിരുന്നു അഫീൽ. മത്സരാർഥി എറിഞ്ഞ ജാവലിെൻറ ദൂരം മാർക്ക് ചെയ്യുന്നതിനിടെ അഫീെൻറ തലയുടെ വശത്ത് ഹാമർ വന്ന് കൊള്ളുകയായിരുന്നു. 55 മീറ്റർ അകലെ മാത്രമായിരുന്നു ഇരുമ്പുഗോളം തലയിൽ കൊള്ളുേമ്പാൾ അഫീൽ. സമീപത്ത് പിറ്റിൽനിന്ന് പെൺതാരം എറിഞ്ഞ ഹാമർ ദിശമാറി അഫീൽ നിന്നിടത്തേക്ക് എത്തുകയായിരുന്നു. ഹാമർ കണ്ട് പെട്ടെന്ന് കുനിഞ്ഞ കുട്ടിയുെട തലയിലാണ് ഇത് കൊണ്ടത്. തലയോട്ടിയിൽ ആഴത്തിൽ മുറിവേറ്റ വിദ്യാർഥിയെ ഉടൻ പാലായിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉടൻ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ വെൻറിലേറ്ററിലാണ്.

അപകടസാധ്യത ഏറിയ മത്സരങ്ങൾ തൊട്ടടുത്തായി നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്. മത്സരങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്ന നിബന്ധന അധികൃതർ ലംഘിച്ചതായും ആക്ഷേപമുണ്ട്. വേണ്ടത്ര വലുപ്പമില്ലാത്ത ഗ്രൗണ്ടിൽ ഒരു മത്സരം സമാപിച്ചശേഷം അടുത്തത് ആരംഭിക്കുന്നതിനുപകരം ആവശ്യമായ തയാറെടുപ്പുകളില്ലാതെ ഒരുമിച്ച് നടത്തുകയായിരുന്നുവെന്നും പരാതിയുണ്ട്.

എന്നാൽ, കുട്ടിയുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയെതന്നാണ് സംഘാടകരായ കേരള അത്ലറ്റിക് അസോസിയേഷെൻറ വിശദീകരണം. ഔദ്യോഗികമായി സംഘാടകർ ക്ഷണിച്ചിട്ടല്ല കുട്ടി എത്തിയത്. പ്രാദേശികമായി പരിശീലകർ അറിയിച്ചതനുസരിച്ചാണ് എത്തിയത്. ദൗർഭാഗ്യകരമായ സംഭവമാണിതെന്നും ഇവർ പറഞ്ഞു.
പിന്നീട് പാലാ പൊലീസ് സ്റ്റേഡിയത്തിലെത്തി അപകടം വിതച്ച ഹാമർ കസ്റ്റഡിയിലെടുത്തു. ദൃക്സാക്ഷികളുടെ മൊഴിയുമെടുത്തു. സംഭവത്തിൽ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസെടുത്തു.

Tags:    
News Summary - Junior athletic meet- Hammer throw - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.