'മാങ്ങയും മെസ്സിയും മരവും മാധ്യമവും തട്ടിപ്പ് മറയ്ക്കാനുള്ള താവളങ്ങൾ'; ആന്റോ അഗസ്റ്റിനെതിരെ ഷാഫി പറമ്പിൽ
കോഴിക്കോട്: താൻ ചെയ്തുകൂട്ടിയ സാമ്പത്തിക-നിയമവിരുദ്ധ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനും സുരക്ഷിത താവളമൊരുക്കാനുമാണ് ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ടി.വിയെയും മാധ്യമരംഗത്തെയും ഉപയോഗപ്പെടുത്തിയതെന്ന് ഷാഫി പറമ്പിൽ എം.പി. പണം കൊടുത്തു വാങ്ങാൻ സാധിക്കുന്ന ഒന്നല്ല മാധ്യമപ്രവർത്തനമെന്നും കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു അവസ്ഥ തന്റെ മുന്നിലെത്തുമെന്ന് ഏറ്റവും കൃത്യമായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയാണ്. തട്ടിപ്പുകളിൽനിന്ന് അഭയം കണ്ടെത്താൻ അദ്ദേഹം പലവിധ സങ്കേതങ്ങളും ഉപയോഗിച്ചു. മാങ്ങയായാലും മെസ്സിയായാലും മരമായാലും മാധ്യമമായാലും, ചെയ്തുകൂട്ടിയ ക്രമക്കേടുകൾ മറച്ചുപിടിക്കാനുള്ള മറയായാണ് അദ്ദേഹം ഇതെല്ലാം കണ്ടതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു.
തന്റെ തട്ടിപ്പുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളൊരാൾ കേസിൽനിന്ന് രക്ഷപ്പെടാൻ മാധ്യമപ്രവർത്തകന്റെ കുപ്പായമണിയാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം എഡിറ്റോറിയൽ ബോർഡിൽ കസേര വലിച്ചിട്ടിരുന്നപ്പോൾ കേരളത്തിന്റെ മാധ്യമമേഖല നേരിട്ട അപകടത്തേക്കാൾ വലുതൊന്നുമല്ല ഇപ്പോഴത്തെ റെയ്ഡുകൾ എന്ന് എം.പി ചൂണ്ടിക്കാട്ടി.
സി.എം.ആർ.എൽ - എക്സാലോജിക് വിഷയത്തിൽ നിയമം അതിന്റേതായ വഴിക്ക് പോകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമല്ല തങ്ങളെന്നും, വിഷയത്തിൽ നിയമപരമായ പരിശോധനകളും ഉപദേശങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.