പാലക്കാട്: ചക്കയുടെ മഹത്വം പ്രചരിപ്പിക്കാൻ ജീവിതത്തിൽ ഏറെസമയം മാറ്റിവെച്ച ജെയിംസ് ചേട്ടൻ ഇപ്പോൾ സന്തോഷത്തിലാണ്. സംസ്ഥാനത്തിെൻറ ഔദ്യോഗികഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ തെൻറ പകുതി ജോലി കുറഞ്ഞെന്ന് ഇരുമ്പകച്ചോല പാലക്കത്തറത്തിൽ ജെയിംസ് പി. മാത്യു പറയുന്നു.
സർക്കാർ പ്രഖ്യാപനം വന്നതോടെ ചക്കമാഹാത്മ്യത്തിന് ആധികാരികത കൈവന്നതുതന്നെ കാരണം. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ ഇരുമ്പകച്ചോലയിൽ ജെയിംസിനുള്ള 11 ഏക്കർ കൃഷിയിടത്തിൽ വളരുന്ന പ്ലാവുകളുടെ എണ്ണം 150ഓളം വരും. ഇതിൽ 30 എണ്ണവും കായ്ക്കുന്നതാണ്. ഇത്തവണയും നിറയെ ചക്കയുണ്ട്. കഴിഞ്ഞ 15 വർഷമായി ചക്കയുടെ പ്രചാരണത്തിന് സമയം നീക്കിവെച്ച ജെയിംസ് ബോധവത്കരണത്തിനും ചക്കയുടെ ഉപോൽപന്ന ആവശ്യങ്ങൾക്കുമായി ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചതായാണ് കണക്ക്. പക്ഷേ, എന്തുപറഞ്ഞിട്ടും ജനത്തിന് ചക്കയുടെ പ്രാധാന്യം വേണ്ടത്ര മനസ്സിലായില്ലെന്ന സങ്കടമായിരുന്നു ഇതുവരെ.
ചിറ്റൂർ ഗവ. കോളജിൽനിന്ന് ബി.എ മലയാളം പാസായ ജെയിംസിന് 70 വയസ്സായി. അഞ്ച് മക്കളിൽ നാലുപേരും ആസ്ട്രേലിയയിൽ. ഭാര്യ ലീലാമ്മ മക്കളെ കാണാൻ അങ്ങോട്ട് പോയിരിക്കുകയാണ്. ചക്കക്കാലമടുത്തതോടെ ജെയിംസിന് പ്ലാവുകളെ വിട്ടുപോകാൻ തോന്നിയില്ല. മൂന്നാമത്തെ മകൻ ലിനോയുടെ വിവാഹം 2016ലെ ഓണക്കാലത്തായിരുന്നു. പൊറ്റശ്ശേരിയിലെ പാരിഷ് ഹാളിൽ നടത്തിയ വിവാഹവിരുന്ന് ശ്രദ്ധിക്കപ്പെട്ടത് വിഭവങ്ങളിലൂടെയായിരുന്നു. എല്ലാം ചക്കമയം. ചക്ക വറുത്തത്, പുഴുക്ക്, പ്രഥമൻ, തേനിലിട്ട ചക്കപ്പഴം, അച്ചാർ, ഉപ്പിലിട്ടത്, മടൽ വറുത്തത്... അറുപതോളം ചക്കവിഭവങ്ങൾ. കുടിക്കാൻ ചക്കമുള്ളുകൊണ്ടുള്ള ദാഹശമനി.
ചോറും ഇറച്ചിക്കറിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതിഥികളെ ആകർഷിച്ചത് ചക്ക വിഭവങ്ങളായിരുന്നെന്ന് ജെയിംസിെൻറ സാക്ഷ്യം. ചക്കസീസൺ അല്ലാത്ത സമയത്തായിരുന്നു വിവാഹം. മുൻവർഷം സംഭരിച്ചവകൊണ്ടായിരുന്നു വിഭവങ്ങൾ. പ്ലാവിൻതൈകൾ വെച്ചുപിടിപ്പിക്കുന്നത് ഇദ്ദേഹമിപ്പോഴും തുടരുന്നു.
കോട്ടയം കുറുവിലങ്ങാടിനടുത്ത് മണക്കനാട് നിന്ന് 60 വർഷം മുമ്പ് ഇരുമ്പകച്ചോലയിലേക്ക് കുടിയേറിയതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.