അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ മൊഴികളുണ്ടാക്കി വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ല -സ്പീക്കർ

തിരുവനന്തപുരം: 'മൊഴി' എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ താൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്ന തരത്തിൽ മൊഴി പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

സർക്കാരിനും മുഖ്യമന്ത്രിക്കും സ്‌പീക്കർക്കുമെതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ മൊഴികൾ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല. കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നും അതിനെ എല്ലാ തരത്തിലും നേരിടുമെന്നും സ്പീക്കർ ഫേസ്ബുക്കിലിട്ട കുറിപ്പിൽ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതാണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവർത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

പി. ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

''മൊഴി'' എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകൾ സ്വന്തം പാർട്ടിയിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ സർക്കാരിനും ബഹു മുഖ്യമന്ത്രിക്കും സ്‌പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ "മൊഴികൾ" ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലാ തരത്തിലും നേരിടും.

തെരഞ്ഞെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ഏജൻസികൾ കൊടുത്തതാണെന്ന മട്ടിൽ വ്യാജ പ്രചാരണങ്ങൾ പടച്ചു വിടുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവർത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയും.

സമൂഹത്തിൽ വിപ്ലവകരമായ മാറ്റം വരുത്തിയ ലൈഫ്, കിഫ്‌ബി പദ്ധതികളെ ആക്രമിക്കുന്നതിൽ ഇത്തരം ഏജൻസികളും പ്രതിപക്ഷവും രാപകൽ പണിയെടുക്കുന്നത് തിരഞ്ഞെടുപ്പ് എന്ന ഒറ്റ അജണ്ട വച്ചുകൊണ്ടാണ്. നാട് അനുഭവിച്ച തീക്ഷണമായ പ്രതിസന്ധികളിൽ ജനങ്ങൾക്ക്‌ താങ്ങും തണലും സുരക്ഷയുമൊരുക്കി അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ സർക്കാരിനും ജനപ്രതിനിധികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ ഇത്തരം കുത്സിത ശ്രമങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ കഴിയും എന്ന് ആരും വ്യാമോഹിക്കേണ്ട.

ഒരു മാർഗ്ഗത്തിലും കേരളത്തിൽ പ്രതിപക്ഷത്തിന് അംഗീകാരം ഇല്ലാതിരിക്കെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നുണകളുടെ പെരുമഴ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനെയൊക്കെ അതിജീവിച്ചാണ് ഇത്രയും കാലം ഈ പ്രസ്ഥാനം നിലനിന്നത്. അത്തരം ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.


Full View


Tags:    
News Summary - It is not acceptable to harassing by creating statements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.