തിരുവനന്തപുരം : കാലാവധി കഴിഞ്ഞ സ്വർണ്ണപ്പണയങ്ങൾ ലേലം ചെയ്യുന്നതിൽ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ക്രമക്കേട് കണ്ടെത്തി. കൊല്ലം ജില്ലയിലെ അമ്പലത്തുംഭാഗം സഹകണ ബാങ്കിൽ സ്വർണപ്പണയങ്ങൾ ലേലം ചെയ്തതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. സഹകരണ നിയമപ്രകാരമുള്ള നടപടികൾ തുടങ്ങി.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ കണ്ടല്ലൂർ സഹകരണ ബാങ്കിൽ കാലാവധി കഴിഞ്ഞ സ്വർണപ്പണയ വായ്പ ഉരുപ്പടികൾ നടപടിക്രമങ്ങൾ പാലിക്കാതെ വില്പന നടത്തി. കൃത്യമായ പലിശ വരവ് വയ്ക്കാതെ വായ്പ കണക്ക് അവസാനിപ്പിച്ചതായി കണ്ടെത്തി. ഈ വിഷയം ഉൾപ്പെടുത്തി സംഘത്തിൻറെ സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം തുടങ്ങി.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം സർവീസ് സഹകരണ ബാങ്ക് പണയ സ്വർണം ലേലം ചെയ്തതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട് പ്രകാരം ഉടൻ നടപടികൾ സ്വീകരിക്കും. എറണാകുളം പറവൂർ താലൂക്കിലെ പറവൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയ ഉരുപ്പടികൾ ലേലം ചെയ്ത അവസരത്തിൽ ഓരോ പാക്കറ്റും പ്രത്യേകം ഗുണമേന്മ പരിശോധിക്കാതെ എല്ലാ പാക്കറ്റും ഒരേ വിലയിരുത്തൽ നടത്തി ആ സമയത്ത് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെ ലേലം ചെയ്തു. ലേലം ചെയ്തിട്ടും വായ്പ അവസാനിപ്പിക്കുവാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.
കണയന്നൂർ താലൂക്കിലേക്ക് കീച്ചേരി സഹകരണ ബാങ്കിൽ സ്വർണപ്പണയങ്ങൾ ലേലം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തി. ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ തുടർനടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വർണ പണയ വായ്പയിൽ യഥാസമയം തിരിച്ചടവ് ഉണ്ടാകാതെ വരുന്ന സാഹചര്യത്തിൽ ഈടായി സ്വീകരിച്ച സ്വർണ പണയങ്ങൾ സമയബന്ധിതമായി ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. അതിനാൽ സ്വർണത്തിന് വിപണിമൂല്യം കുറയുന്ന അവസരത്തിൽ കുടിശ്ശിക വായ്പാത്തുക പൂർണമായും തിരികെ ഈടാക്കുന്നതിന് സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നു.
പണയ വസ്തു ലേലം ചെയ്യുന്നത് സംബന്ധിച്ച് സഹകരണ സംഘം രജിസ്റ്റർ 2023 ജനുവരി 28ന് സർക്കുലർ പ്രകാരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പല ബാങ്കുകളിലും ഇത്തരം ക്രമക്കേടുകൾ നടക്കുന്നുണ്ടെങ്കിലും പരാതി നൽകിയാൽ മാത്രമേ അന്വേഷിക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.