തിരുവനന്തപുരം: മൂന്നാഴ്ച യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാന കമ്പനിക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്ലൈറ്റ് സര്‍വിസ് ബഹിഷ്കരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ജയരാജന് ഇൻഡിഗോ എയർലൈൻസ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
'ഇന്‍ഡിഗോ ഏവിയേഷൻ നിയമ വിരുദ്ധമായ നടപടിയാണ് എടുത്തത്. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാന കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. മുഖ്യമന്ത്രിക്ക് ഭീകരവാദികളുടെ ഭീഷണി ഉണ്ട്. ഈ മാസം ഒമ്പതിന് ഇന്‍ഡിഗോ കമ്പനിയിൽനിന്ന് ഡിസ്കഷന് വേണ്ടി ഒരു കത്ത് ലഭിച്ചിരുന്നു. 12ന് വിശദീകരണം നല്‍കാനും പറഞ്ഞിരുന്നു. എന്നാല്‍ മറുപടി നേരിട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും അവരെ അറിയിച്ചതാണ്.
അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തിലെങ്കിൽ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാർഡ് നൽകേണ്ടതാണ്. അവർക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്...
താൻ ആരാണെന്ന് പോലും അവർക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തിൽ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം' -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.