കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ക്രിസ്ത്യന്‍ കോളജിന് സമീപം പൊലീസ് നടത്തിയ പരിശോധന
തിരുവനന്തപുരം: നിയന്ത്രണം കർശനമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടെങ്കിലും കണ്ടെയ്ൻമെൻറ് സോണും ക്ലസ്റ്ററും തിരിച്ചുള്ള പ്രതിരോധ നീക്കങ്ങൾ രണ്ടാം തരംഗത്തിനു മുന്നിൽ ദുർബലം. രോഗപ്പേടിയിൽനിന്ന് വൈറസിനൊപ്പം ജീവിക്കാമെന്ന നിലയിലേക്കും നിസ്സംഗതയിലേക്കും സാമൂഹിക ജീവിതം മാറിയ സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ 'ബസിലെ നിർത്തിയാത്ര ഒഴിവാക്കലും മാസ്ക് ധരിക്കലുമൊഴികെ കണ്ണുരട്ടലും വടിയെടുക്കലും കൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന്' ആരോഗ്യ വകുപ്പ് ഉന്നതൻ മാധ്യമത്തോട് പറഞ്ഞു.
ജില്ല അധികൃതർ കണ്ടെയ്ൻമെൻറ് സോണും മൈക്രോ കണ്ടെയ്ൻമെൻറ് സോണുമെല്ലാം പഴയപടി പ്രഖ്യാപിക്കുമെങ്കിലും പലയിടങ്ങളിലും പ്രദേശവാസികൾ പോലും അറിയുന്നില്ല.
കോവിഡ് കേസുകളുടെ പ്രതിദിന റിപ്പോർട്ടിൽ സ്വന്തം പ്രദേശമുേണ്ടാ എന്ന് ആകാംക്ഷയോടെ പരതുകയും ജനം സ്വന്തം നിലക്ക് ജാഗ്രത പുലർത്തുകയും ചെയ്ത സാഹചര്യത്തിൽനിന്നാണ് ഇൗ നിസ്സംഗതയിലേക്കുള്ള മാറ്റം . ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതാണ് ഇതുവരെയില്ലാത്ത കർശന ഇടപെടൽ.
വ്യാപന സ്വഭാവമനുസരിച്ച് ക്ലസ്റ്റർ തിരിച്ചുള്ള പ്രതിരോധവും അവസാനിച്ച നിലയാണ്. സമ്പർക്കപ്പട്ടിക തയാറാക്കലും നിരീക്ഷണവുമെല്ലാം മാസങ്ങൾക്കുമുമ്പ് നിർത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ സർവ നിയന്ത്രണവും മറികടന്ന ജനക്കൂട്ടങ്ങൾക്കും കൂടിച്ചേരലുകൾക്കും ശേഷം നിയന്ത്രണങ്ങൾ കടുപ്പിച്ചതിനോട് ജനങ്ങൾക്ക് പൊതുവേ നിഷേധ നിലപാടാണ്. രാത്രി കർഫ്യൂ അടക്കം ഏർപ്പെടുത്തുന്നുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. സാമൂഹിക ജീവിതത്തെ പിടിച്ചുകെട്ടിയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിരുന്നു.
ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം ശക്തമായ ഭീതി ഉയർത്തുന്ന സാഹചര്യമാണുള്ളത്. ഡൽഹി ആസ്ഥാനമായ സ്ഥാപനം കേരളത്തിലെ 3000 സാമ്പിളുകളിൽ നടത്തിയ പഠനത്തിൽ 30 ശതമാനത്തിലും ജനിതകവകഭേദം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. തെരെഞ്ഞടുപ്പിനുമുമ്പ് വിവിധ ജില്ലകളിൽനിന്നാണ് സാമ്പ്ൾ ശേഖരിച്ചത്. എന്നാൽ, വലിയ കൂടിച്ചേരലുകൾ നടന്ന തെരഞ്ഞെടുപ്പിനുശേഷം സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.