representative image

മുനമ്പത്ത് വീണ്ടും ശ്രീലങ്കയിൽനിന്ന് മനുഷ്യക്കടത്ത് സംഘമെത്തുമെന്ന് സൂചന; വ്യാപക പരിശോധന

വൈപ്പിന്‍ (കൊച്ചി): കേരള തീരത്തുനിന്ന് ‌45 അംഗ ശ്രീലങ്കൻ സംഘം വിദേശരാജ്യങ്ങളിലേക്ക്‌ കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ മുന്നറിയിപ്പിനെത്തുടർന്ന്‌ മുനമ്പത്തും പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന. തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിന് പുറപ്പെടുമെന്നായിരുന്നു വിവരം. എന്നാൽ, ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. കോസ്റ്റ് ഗാർഡ്, നാവികേസന, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവരാണ് പരിശോധന കർശനമാക്കിയത്.

മുനമ്പം ഡിവൈ.എസ്.പി ആര്‍. ബൈജുകുമാറിെൻറ നിര്‍ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്‌ മേഖലകളിലെ കടൽത്തീരങ്ങൾ, റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിൽ പൊലീസ്‌ പരിശോധന നടത്തി. സംശയമുള്ള മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു.

ബുധനാഴ്‌ച രാത്രി കൊച്ചി തീരത്ത്‌ എത്തിയ തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ട്‌ കോസ്‌റ്റൽ പൊലീസ്‌ പരിശോധിച്ചു. ബോട്ടിെൻറ ഉടമകൾ യഥാർഥ രേഖകൾ ഹാജരാക്കിയതിനെത്തുടർന്ന്‌ വിട്ടയച്ചു. മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ മറൈന്‍ പമ്പുകളില്‍ പരിചയമില്ലാത്ത ബോട്ടുകള്‍ ഇന്ധനം നിറക്കാന്‍ എത്തിയാലും ഹാര്‍ബറുകളിലും മറ്റും പരിചയമില്ലാത്തവരെ കണ്ടാലും സംശയകരമായ ബോട്ടുകള്‍ ശ്രദ്ധയിൽപെട്ടാലും വിവര നൽകണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ മുല്ലൈത്തീവ്‌ സ്വദേശി റോഡ്‌നിയുടെ നേതൃത്വത്തിൽ വിദേശത്തേക്ക്‌ പോകാൻ 45 അംഗ സംഘം കേരളതീരത്ത്‌ എത്തിയിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിെൻറ അറിയിപ്പ്‌. ബോട്ട് ഡ്രൈവറായ റോഡ്നി മുന്‍ എല്‍.ടി.ടി.ഇ അനുഭാവിയാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കാസർകോടുമുതൽ തിരുവനന്തപുരം വരെ 18 തീരദേശ പൊലീസ്‌ സ്‌റ്റേഷനുകളുടെ നേതൃത്വത്തിൽ കടലിൽ രാത്രിയും പകലും ബോട്ടുമായി പട്രോളിങ്‌ നടക്കുന്നുണ്ട്.

പരിശോധന തുടരുന്ന സാഹചര്യത്തിൽ സംഘം വീണ്ടും ഇവിടെ എത്താൻ സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. മനുഷ്യക്കടത്ത് സംഘത്തിന് രക്ഷപ്പെട്ടുപോകാൻ പഴുതുകളുള്ള ദേശമാണ് മുനമ്പം എന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. 2019 ജനുവരി 11നും 12നുമായി മുനമ്പത്തുനിന്ന്‌ 243 പേർ വിദേശത്തേക്ക്‌ കടന്ന പശ്ചാത്തലത്തിലാണ്‌ പരിശോധന കർശനമാക്കിയത്‌. കേസിൽ 10 പേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും വിദേശത്തേക്ക്‌ കടന്നവരെക്കുറിച്ച്‌ കൂടുതൽ വിവരം ലഭിച്ചിരുന്നില്ല.

Tags:    
News Summary - Indications are that the human trafficking team will return from Sri Lanka; Extensive testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.