സിപിഐക്ക് പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; 15 കോടി അടക്കണമെന്ന്

ന്യൂഡൽഹി: 11 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് സി.പി.ഐക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സി.പി.എമ്മിനും നോട്ടീസ്. 15 കോടി രൂപ അടയ്ക്കാനാണ് നോട്ടീസിൽ പറയുന്നത്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി. നോട്ടീസിന് പിന്നാലെ സി.പി.എം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

പഴയ പാൻ കാർഡ് ഉപയോഗിച്ചതിനായിരുന്നു സി.പി.ഐക്ക് ആദായ നികുതി വകുപ്പ് പിഴയിട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, 1700 കോടിയായിരുന്നു കോൺഗ്രസിന് ആദായനികുതി വകുപ്പ് പിഴയിട്ടത്. കോൺഗ്രസിനും ഇടതുപക്ഷ പാർട്ടികൾക്കുമൊഴികെ തൃണമുൽ കോൺഗ്രസ് നേതാവിനും ഇൻകം ടാക്‌സ് ഏഴ് നോട്ടീസുകൾ അയച്ചിട്ടുണ്ട്.

വേട്ടയാടലാണ് ആദായനികുതി വകുപ്പ് നോട്ടീസിന് പിന്നിലെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ കക്ഷികളെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചെറു കക്ഷിയാണെങ്കിലും ബി.ജെ.പിക്ക് തങ്ങളെ ഭയമാണെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് സി.പി.ഐ നീക്കം.

മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയതായും ഉടന്‍ കോടതിയെ സമീപിക്കുമെന്നും സി.പി.ഐ നേതാക്കള്‍ അറിയിച്ചു. പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടിനുള്ള തുകയും, ഐ.ടി വകുപ്പിന് നല്‍കാനുള്ള കുടിശ്ശികയും ചേര്‍ത്താണ് 11 കോടി രൂപ പിഴ ഈടാക്കിയത്.

Tags:    
News Summary - Income Tax Notice to CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.