1. അറസ്റ്റിലായ പ്രസാദ് 2. ജയിലിൽ നിന്ന് പുറത്തിറങ്ങിയ തങ്കച്ചൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
പുൽപള്ളി (വയനാട്): വീടിന്റെ കാർപോർച്ചിൽ മദ്യവും തോട്ടകളും കണ്ടെത്തിയതിനെ തുടർന്ന് ഗൃഹനാഥൻ ജയിലിലായ സംഭവത്തിൽ വഴിത്തിരിവ്. കഴിഞ്ഞ മാസം 22ന് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ച പുൽപള്ളി മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ (അഗസ്റ്റിൻ) നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് തന്നെ നൽകിയ അപേക്ഷയിൽ 16 ദിവസത്തിനുശേഷം ജയിൽ മോചിതനായി.
തങ്കച്ചൻ നിരപരാധിയാണെന്ന് അന്നുതന്നെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടർന്ന് തങ്കച്ചന്റെ ഭാര്യ സിനി നൽകിയ പരാതിയിൽ സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിക്കുകയായിരുന്നു. രാഷ്ട്രീയഭിന്നതയും വ്യക്തിവിരോധവുമാണ് അഗസ്റ്റിനെ കേസിൽ കുടുക്കാൻ കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. അഗസ്റ്റിനെ കുടുക്കാൻ കർണാടകയിൽനിന്ന് മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദിനെ (41) പുൽപള്ളി പൊലീസ് അറസ്റ്റുചെയ്തു.
മദ്യവും സ്ഫോടക വസ്തുക്കളും കാർപോർച്ചിൽ കൊണ്ടുവെച്ച യഥാർഥ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഇയാളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കിയതിനുപിന്നിൽ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ജയിലിൽനിന്ന് പുറത്തിറങ്ങിയ തങ്കച്ചൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.