ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലക്ക് നൽകിയ സംഭവത്തിൽ പരാതിയെ തുടർന്ന് പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജൻ്റ് പരാതിക്കാരിയുടെ വീട്ടിലെത്തി. എന്നാൽ താൻ ഭർത്താവുമായി കുമരകം ആശുപത്രിയിൽ തുടർ ചികിത്സയിലാണെന്നും വീട്ടിൽ മകനെ പണം ഏൽപ്പിച്ചാൽ മതിയെന്നും വീട്ടമ്മ പറഞ്ഞെങ്കിലും ഏജന്‍റ് ഇതിന് തയാറായില്ല. പണം തിരികെത്തരുമ്പോൾ വീട്ടമ്മ പണം കൈപ്പറ്റിയതായി രസീത് തരണമെന്ന് ഏജൻ്റ് ആവശ്യപ്പെട്ടു.
എന്നാൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ തന്നപ്പോൾ ഏജൻ്റ് കൈപ്പറ്റിയ 12000 രൂപയുടെ രസീത് വീട്ടമ്മ തിരികെ ഏൽപ്പിക്കണമെന്നാണ് ഏജന്‍റ് ആവശ്യപ്പെട്ടത്. വീട്ടമ്മ ഇതിന് തയാറായില്ല. തർക്കത്തിനൊടുവിൽ പിന്നെക്കാണാമെന്ന് പറഞ്ഞ് ഏജൻ്റ് മടങ്ങി.
കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രീയക്ക് ശേഷം കുമരകം സർക്കാർ ആശുപത്രിയിൽ കഴിയുന്ന കുമരകം സ്വദേശിയായ ബാബുവിൻ്റെ ശസ്ത്രക്രീയക്ക് കൂടിയ വിലക്ക് ഉപകരണം നൽകിയ ഏജൻ്റാണ്, ഇന്നലെ രാത്രി ബാബുവിൻ്റെവീട്ടിലെത്തി രസീത് വാങ്ങിക്കാൻ ശ്രമം നടത്തിയത്.
കഴിഞ്ഞ ആഴ്ചയിൽ ബാബു വീടിന്‍റെ മുകളിൽ കയറി ഷീറ്റ് ഇടുന്നതിനിടയിൽ താഴെ വീണുകൈക്ക് പരിക്കു പറ്റിയിരുന്നു.തുടർന്ന് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാബുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ശസ്ത്രക്രീയാ ഉപകരണങ്ങൾ വാങ്ങുന്നതിനായി ബാബുവിൻ്റെ ഭാര്യ ആശയെ ഒരു യുവ ഡോക്ടർ ഏജൻ്റിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇയാൾ മുഖാന്തിരം 12000 രൂപാ മുടക്കി ഉപകരണം വാങ്ങി. ശസ്ത്രക്രിയാ ദിവസം അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി സർജിക്കൽ കടയിൽ എത്തിയപ്പോഴാണ് തലേ ദിവസം ശസ്ത്രക്രിയാ ഉപകരണത്തിനായി കൊടുത്ത തുക കൂടുതലാണെന്ന് അറിയുന്നത്.
താൻ കബളിക്കപ്പെട്ടുവെന്ന് മനസിലായ ആശ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തു. മൂന്നംഗ അന്വേഷണ സമിതിയുടെ അന്വേഷണത്തിൽ ഡോക്ടർമാർ ഇടനില നിന്ന് കൂടിയ വിലക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗികൾക്ക് ഏജൻ്റ് മുഖേന നൽകുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. കൂടാതെ ആരോപണ വിധേയരായയുവ ഡോക്ടർമാർ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടി.കെ. ജയകുമാർ, അസ്ഥിരോഗ വിഭാഗം മേധാവി ഡോ എം സി ടോമിച്ചൻ എന്നിവർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.