സ്വർണക്കള്ളക്കടത്ത് തടയണമെങ്കിൽ ഇറക്കുമതി ചുങ്കം ഒഴിവാക്കണം -ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

കൊച്ചി: സ്വർണത്തിന്റെ 15 ശതമാനം ഇറക്കുമതി തിരുവ അഞ്ചു ശതമാനമാക്കി കുറക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. 800- 1000 ടൺ സ്വർണം ഓരോ വർഷവും ഇറക്കുമതി ചെയ്യുമ്പോൾ 15 ശതമാനം തീരുവ പ്രകാരം ഏകദേശം 65,000 കോടി രൂപ നികുതിയായി ലഭിക്കുന്നു. ഇറക്കുമതി ചുങ്കം അഞ്ച് ശതമാനത്തിലേക്ക് കുറച്ചാൽ 21,000 കോടി രൂപയോളമാണ് ലഭിക്കുക.

35- 40 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിക്കുന്ന രാജ്യത്ത് സ്വർണ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിലേക്ക് കുറക്കുമ്പോഴുണ്ടാകുന്ന വരുമാന നഷ്ടം ഗുണഫലങ്ങൾ താരതമ്യം ചെയ്യുമ്പോൾ വലിയൊരു നഷ്ടമല്ല.

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 15% തീരുവയും നികുതിയും ആവശ്യമാണ്.( + 3 % GST ). ഈ നടപടികൾ കറന്റ് അക്കൗണ്ട് കമ്മി (CAD) കുറക്കുന്നതിനും കറൻസിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇത് കള്ളക്കടത്ത്, ഹവാല ഇടപാടുകൾ, സമാന്തര സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവക്ക് ആക്കം കൂട്ടി.

ഏകദേശം എട്ട് ലക്ഷം രൂപയിൽ അധികം നേട്ടമാണ് ഒരു കിലോ സ്വർണ്ണം കള്ളക്കടത്തായി ഇന്ത്യയിൽ എത്തുമ്പോൾ ലഭിക്കുക. അത് വ്യവസായത്തിന്റെ വളർച്ചാ സാധ്യതകളെ പരിമിതപ്പെടുത്തുന്നു.

കള്ളക്കടത്ത് തടയാൻ അധിക നികുതികളും തീരുവകളും ലെവികളും നിർത്തലാക്കണം. സ്വർണത്തിന്റെ ഇറക്കുമതിയും കയറ്റുമതിയും സ്വതന്ത്രമായോ കുറഞ്ഞ നിയന്ത്രണങ്ങളോടെയോ നടത്താൻ അനുവദിക്കുന്ന സ്വതന്ത്ര വിപണിയിലേക്കുള്ള നീക്കത്തിന് ഇത് സഹായകമാകും. ഈ നടപടിയിലൂടെ ഇന്ത്യ ആഗോള വില നിശ്ചയിക്കുന്ന രാജ്യമായി മാറും.

പഴയതും ഉപയോഗിച്ചതുമായ സ്വർണം നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ ക്രമീകരിക്കണം. ഗാർഹിക സ്വർണശേഖരം തുറന്ന വിപണിയിലേക്ക് കൊണ്ടുവരുന്നതിൽ പങ്കാളികളാകാൻ സംഘടിത ജ്വല്ലറികളെ പ്രോത്സാഹിപ്പിക്കണം. സുതാര്യമായ ഗോൾഡ് മോണിറ്റെസേഷൻ പ്രോത്സാഹിപ്പിക്കണം.

ഭാവിയിലെ പർച്ചേസിനായി അഡ്വാൻസ് നൽകിയാൽ അത്തരം നിക്ഷേപത്തിന് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ സംഘടിത ജ്വല്ലറികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.

ഇത് ജ്വല്ലറികളുടെ പ്രവർത്തന മൂലധനത്തിന്റെ ചെലവ് ലഘൂകരിക്കുമെന്നതിനാൽ, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും സോവറിൻ ഗോൾഡ് ബോണ്ടുകളിലും നിലവിലുള്ള വരുമാനത്തേക്കാൾ കൂടുതൽ റിട്ടേൺ നൽകാൻ ജ്വല്ലറികൾക്ക് കഴിയും. ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളേക്കാൾ കുറഞ്ഞ വിലയ്ക്ക് തങ്ങളുടെ അസംസ്‌കൃത വസ്തുക്കൾ ലഭിക്കുന്നതിനാൽ ജ്വല്ലറികൾക്ക് കാര്യമായ നേട്ടമുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറഞ്ഞതിനാൽ സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമുണ്ട്.

രാജ്യത്തുടനീളമുള്ള വിലയേറിയ ലോഹ ശുദ്ധീകരണ പാർക്കുകൾക്കായി രത്ന, ആഭരണ വ്യവസായവുമായി ബന്ധപ്പെട്ട ഓരോ പ്രധാന സംസ്ഥാനത്തും ബജറ്റ് സഹായവും ഏകജാലക സംവിധാനവും ഏർപ്പെടുത്തണം.

ബുള്ളിയൻ ബാങ്ക് പോലെയുള്ള ഒരു സൗകര്യം അവതരിപ്പിക്കണം. അവിടെ പൊതുജനങ്ങൾക്ക് സ്വർണ്ണം നിക്ഷേപിക്കാനും പണം പോലെ പിൻവലിക്കാനും അവരുടെ നിക്ഷേപങ്ങൾക്ക് പലിശ നേടാനും കഴിയും. നിക്ഷേപിച്ച സ്വർണം ഗാർഹിക ജ്വല്ലറികൾക്ക് ഗോൾഡ് മെറ്റൽ ലോണുകൾ നൽകാൻ ഉപയോഗിക്കാം.

ജി.എസ്.ടി 3 ശതമാനത്തിൽ നിന്നും ഒന്നര ശതമാനമായി കുറക്കണമെന്നും ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷററും ആൾ ഇന്ത്യ ജം ആന്റ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു. 

Tags:    
News Summary - Import duty should be waived to prevent gold smuggling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.