മലപ്പുറം സ്ഥാനാർഥിയെ ഹൈദരലി തങ്ങൾ പ്രഖ്യാപിക്കും

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നതില്‍ ഏകദേശ ധാരണയായെന്ന് സൂചന. മലപ്പുറത്ത് ഇന്ന് ചേർന്ന  മുസ്ലിം ലീഗ് നേതൃയോഗം അന്തിമ തീരുമാനമെടുക്കുന്നതിന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. വൈകീട്ട് നാല് മണിയോടെ ഹൈദരലി തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുമാണ് മലപ്പുറത്ത് ലീഗ് നേതൃയോഗം ചേർന്നത്. ഇ അഹമ്മദിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ലോകസഭ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി മല്‍സരിച്ചാല്‍ വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. ഇതേക്കുറിച്ചും യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും ചർച്ചയായില്ല. നിലവിലെ സാഹചര്യത്തിൽ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന.

ലോകസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പെന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ എതിര്‍പ്പുള്ളവരുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി ചുവടുമാറ്റുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിനും കുഞ്ഞാലിക്കുട്ടി കേന്ദ്രത്തിലേക്ക് ചുവടുമാറ്റുന്നതിൽ എതിർപ്പുണ്ട്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടി ഉന്നയിച്ചുവെങ്കിലും പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി.

 

Tags:    
News Summary - Hydarali thangal will declare Malappuram Loksabha candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.