തിരുവനന്തപുരം: വന്യമൃഗ ആക്രമണത്തിൽ സംസ്ഥാനത്ത് 2015 മുതൽ 2024 മാർച്ച് വരെ ജീവൻ നഷ്ടമായത് 977 പേർക്കെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അതിൽ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്. ഇതിൽ 939 പേരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം നൽകി.
38 പേരുടെ ആശ്രിത ധനസഹായം ലഭ്യമാക്കിയിട്ടില്ല. ഇവരിൽ ഒമ്പത് അപേക്ഷകൾ അർഹമല്ലെന്ന് കണ്ട് നിരസിച്ചു. 29 പേരുടെ അപേക്ഷകളിൽ മേൽ മതിയായ രേഖകൾ സമർപ്പിക്കാത്തതിനാൽ സഹായം വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ കെ.കെ രമക്ക് രേഖാമൂലം മറുപടി നൽകി.
ഏറ്റവുമധികം ആദിവാസികൾ മരണപ്പെട്ടത് വയനാട്ടിലാണ് 31 പേർ. പാലക്കാട് 29 ആദിവാസികൾ മരണപ്പെട്ടു. ഇടുക്കിയിലും കണ്ണൂരിലും 12 പേർ വീതം മരണപ്പെട്ടു. ആദിവാസികൾ അല്ലാത്തവർ ഏറെ മരണപ്പെട്ടതും പാലക്കാടാണ് 194 പേർ. തൃശ്ശൂരിൽ 133 പേരാണ് മരണപ്പെട്ടത്. എറണാകുളത്ത് -39, ഇടുക്കി- 55, ആലപ്പുഴ- 57, മലപ്പുറം- 83 കോഴിക്കോട് -41 വയനാട് -22, കൊല്ലം -72 കാസർഗോഡ്- 34എന്നിങ്ങനെയാണ് ആദിവാസി ഇതര വിഭാഗത്തിൽപ്പെട്ടവർ മരണപ്പെത്.
സംസ്ഥാനത്ത് മനുഷ്യ-വന്യമൃഗ സംഘർഷമുള്ള പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകളായി തിരിച്ച് സംഘർഷ ലഘൂകരണ പ്ലാനുകൾ തയാറാക്കുന്നുണ്ട്. ആകെ 273 പഞ്ചായത്തുകൾ മനുഷ്യ-വന്യമൃഗ സംഘർഷമുള്ള പ്രദേശങ്ങളായി കണ്ടെത്തി. അതിൽ 30 പഞ്ചായത്തുകളിൽ മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്നു.
ആറളം( കണ്ണൂർ ), കാസർഗോഡ്, വയനാട്, നിലമ്പൂർ, മണ്ണാർക്കാട് ( അട്ടപ്പാ) പാലക്കാട്, തൃശൂർ (കുതിരാൻ), ചാലക്കുടി (വാഴച്ചാൽ, ആതിരപ്പിള്ളി), മലയാറ്റൂർ, മാങ്കുളം( മൂന്നാർ), റാന്നി( പെരിയാർ), കോന്നി (അച്ചൻകോവിൽ), തിരുവനന്തപുരം(അഗസ്ത്യമല) എന്നിവിടങ്ങളിലാണ് പ്രധാന സംഘർഷ മേഖലയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.