കൊച്ചി: നരബലി നടന്ന ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് അനാശാസ്യവും നടത്തിയതായി പ്രതികളുടെ മൊഴി. ഷാഫിയുടെ നേതൃത്വത്തിലാണ് ഇവിടേക്ക് സ്ത്രീകളെ എത്തിച്ചിരുന്നത്. ആയുർവേദ ചികിത്സയുടെ മറവിലായിരുന്നു അനാശാസ്യ പ്രവർത്തനങ്ങൾ. കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യംചെയ്യൽ തുടരുകയാണ്.
ഇന്നലെ മൂവരെയും ഒരുമിച്ചിരുത്തിയാണ് എട്ട് മണിക്കൂറോളം ചോദ്യംചെയ്തത്. അതേസമയം, ഷാഫി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് കേസുകൾ അന്വേഷിക്കുന്നത്. പത്മയുടെയും റോസ്‍ലിന്‍റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രത്യേകമായാണ് അന്വേഷിക്കുന്നത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശശിധരനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. എറണാകുളം സെന്‍ട്രല്‍ അസി. കമീഷണര്‍ സി. ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനൂപ് എന്‍.എ. എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍ ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.