തിരുവനന്തപുരം: മലങ്കര സഭ തർക്കത്തിൽ മുഖ്യമന്ത്രിയുെട മധ്യസ്ഥതയിൽ യാക്കോബായ, ഒാർത്തഡോക്സ് വിഭാഗങ്ങളുമായി വെവ്വേറെ നടന്ന ചർച്ച സമവായത്തിലെത്താതെ പിരിഞ്ഞു. ജനാധിപത്യ രീതിയിൽ ഇടവകകളിൽ ഹിത പരിശോധന നടത്തണമെന്ന് രാവിലെ നടന്ന ചർച്ചയിൽ യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.
പക്ഷേ, ഇതിനുള്ള സാധ്യത വൈകീട്ട് നടന്ന ചർച്ചയിൽ പൂർണമായി തള്ളിയ ഒാർത്തഡോക്സ് വിഭാഗം, സുപ്രീംകോടതി വിധി നടപ്പാക്കൽ മാത്രമാണ് പോംവഴിയെന്ന് വ്യക്തമാക്കി. ഇതോടെ സമവായത്തിലെത്താതെ ചർച്ച പിരിഞ്ഞു. വീണ്ടും ചർച്ചക്കുള്ള സന്നദ്ധത ഇരുപക്ഷവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ ഇതിനുള്ള ക്രമീകരണം ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
രാവിലെ 10 മണിക്കാണ് യാക്കോബായ പക്ഷം മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ്, ബിഷപ്പുമാരായ ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. ചർച്ച സൗഹാർദപരമായിരുന്നെന്നും തങ്ങളുടെ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചെന്നും ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ചർച്ചക്ക് ശേഷം പറഞ്ഞു. ജനാധിപത്യ രീതിയിൽ ഇടവകകളിൽ വിഷയം തീർക്കണമെന്ന നിർദേശമാണ് തങ്ങൾ വെച്ചത്.
സർക്കാർ അതിൽ മുൻകൈയെടുക്കണം. ജനഹിത പരിശോധന നടത്തി അതിെൻറ വെളിച്ചത്തിൽ രണ്ട് സഹോദര സഭയായി മുന്നോട്ട് പോകാൻ ക്രമീകരണം ഉണ്ടാകണമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
വൈകീട്ടത്തെ ചർച്ചയിൽ ഒാർത്തഡോക്സ് പക്ഷത്തെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ബിഷപ്പുമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. യാക്കോബായ പക്ഷം മുന്നോട്ട്വെച്ച ജനഹിത പരിശോധനയിൽ മുഖ്യമന്ത്രി അഭിപ്രായം തേടി.
എന്നാൽ, സുപ്രീംകോടതി വിധി പ്രകാരം അത് സാധ്യമല്ലെന്ന് വ്യക്തമാക്കിയ ഒാർത്തഡോക്സ് വിഭാഗം ഇൗ നിർദേശം അപ്രായോഗികമാണെന്ന് ധരിപ്പിച്ചു. കോടതി വിധിയിലൂടെ അല്ലാതെ മറ്റ് വഴികളിലൂടെ പ്രശ്നപരിഹാരത്തിന് അനുമതിയില്ലെന്ന് ചർച്ചക്കുശേഷം ഡോ. തോമസ് മാർ അത്തനാസിയോസ് 'മാധ്യമ'ത്തോട് പറഞ്ഞു. കോടതിവിധിക്കുള്ളിൽനിന്ന് മാത്രമേ പരിഹാരം സാധ്യമാകൂ. പള്ളി പങ്കിടൽ എന്ന നിർദേശത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.