മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വെളിപ്പെടുത്തി ഹാരിസണ്‍സിന്‍െറ കത്ത്

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചകള്‍ വെളിപ്പെടുത്തി ഹാരിസണ്‍സിന്‍െറ കത്ത്. തട്ടിപ്പുകളുടെയും കള്ളത്തരങ്ങളുടെയും പരമ്പരകള്‍ നടത്തുകയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുകയും ചെയ്ത ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍) കമ്പനി ഭാരവാഹികളുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നാണ് കത്തിലൂടെ വെളിപ്പെടുന്നത്.

ഹാരിസണ്‍സിന് വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തും പുറത്തായി. ഹാരിസണ്‍സിന്‍െറ ഡയറക്ടര്‍ കൗഷിക് റോയി 2016 ആഗസ്റ്റ് 29ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് നേരത്തേ നടത്തിയ കൂടിക്കാഴ്ചകളെ ക്കുറിച്ച് സൂചിപ്പിക്കുന്നത്. ഹാരിസണ്‍സിന്‍െറ ഭൂമിയും മറ്റുവിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ നടത്തിയിട്ടുള്ള യോഗങ്ങള്‍ ഓര്‍മപ്പെടുത്തിയും അതില്‍ മുഖ്യമന്ത്രി ക്ഷമയോടെ കാര്യങ്ങള്‍ കേട്ടതിന് നന്ദി അറിയിച്ചുമാണ് കത്ത് തുടങ്ങുന്നത്.

വ്യാജആധാരങ്ങള്‍ നിര്‍മിക്കല്‍, സര്‍ക്കാര്‍ഭൂമി കൈയേറ്റം, ഗൂഢാലോചന, സര്‍ക്കാറിന് 106 കോടിയുടെ നഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഹാരിസണ്‍സ് കമ്പനി ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് നേരത്തേ ഹൈകോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഹാരിസണ്‍സ് മലയാളം കമ്പനി പ്രസിഡന്‍റ് സി. വിനയരാഘവന്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍. ധര്‍മരാജ്, വൈസ് പ്രസിഡന്‍റ് (ലീഗല്‍) വി. വേണുഗോപാല്‍, കമ്പനി സെക്രട്ടറി രവി ആനന്ദ്, മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസന്വേഷണത്തെ സ്വാധീനിക്കുംവിധം ഇടപെടലുകള്‍ ഉണ്ടാകരുതെന്ന കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുന്‍സര്‍ക്കാര്‍ ഹാരിസണ്‍സ് ഭൂമിയുടെ ഉടമസ്ഥത ചോദ്യം ചെയ്യുകയും മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും യഥാര്‍ഥത്തില്‍ തങ്ങളുടെ കൈവശമുള്ള 1845 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്നും കൗഷിക് റോയി എഴുതിയ കത്തില്‍ പറയുന്നു. റവന്യൂ സ്പെഷല്‍ ഓഫിസര്‍ ഭൂമിയുടെ കരം അടയ്ക്കുന്നതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തടഞ്ഞിരുന്നു. ഇത് കമ്പനിക്ക് ബാങ്ക്വായ്പകള്‍ നേടാനുള്ള അവസരം ഇല്ലാതാക്കുകയും സാമ്പത്തികപ്രതിസന്ധിയിലാക്കുകയും ചെയ്തു.

അതിനാല്‍ കരം സ്വീകരിക്കാനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും റവന്യൂഅധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം, റബര്‍മരങ്ങള്‍ മുറിക്കുന്നതിന് നാലുവര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം നീക്കണം, മരങ്ങള്‍ മുറിക്കുന്നതിന് പ്രത്യേകകരം (സീനിയറേജ്) അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം, കമ്പനിയെ പല കമ്പനികളായി വിഭജിക്കുന്നതിനെ എതിര്‍ത്ത് ഹൈകോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത തടസ്സവാദങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

കമ്പനിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് റവന്യൂ, വനം, തൊഴില്‍മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് 2016 ഡിസംബര്‍ 28ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

 

Tags:    
News Summary - harison gave a letter reveals that meeting with CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.