കോഴിക്കോട്: ‘ആകാശവാണി കോഴിക്കോട്, വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി...’ -ഈ വാക്കുകളും ശബ്ദവും ഇനി ആകാശവാണിയിലൂടെ കേൾക്കില്ല. 27 വര്‍ഷത്തെ സേവനത്തിനൊടുവിൽ ഹക്കീം കൂട്ടായി നാളെ വിരമിക്കുകയാണ്. വെള്ളിയാഴ്ചത്തെ പ്രാദേശിക വാര്‍ത്താ വായനയോടെ മലയാളികൾ കേട്ട് പരിചയിച്ച ആ ശബ്ദം ആകാശവാണിയിൽനിന്ന് പിൻവലിയും.
തിരൂര്‍ കൂട്ടായി സ്വദേശിയായ ഹക്കീം, 1997 നവംബര്‍ 28ന് ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായിച്ചാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കമിട്ടത്. 2000 ഡിസംബറില്‍ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റമായി. ഒരുമാസത്തിനുശേഷം കോഴിക്കോട്ടെത്തി. ചരിത്രസംഭവങ്ങളായതും ശ്രദ്ധേയമായതുമായ ഒട്ടേറെ വാര്‍ത്തകള്‍ ശബ്ദസൗകുമാര്യത്തോടെ ഹക്കീം കൂട്ടായി ശ്രോതാക്കളിലെത്തിച്ചു.
കൂട്ടായി നോര്‍ത്ത് ജി.എം.എല്‍.പി സ്‌കൂള്‍, കൂട്ടായി സൗത്ത് എം.ഐ.യു.പി സ്‌കൂള്‍, പറവണ്ണ ഗവ. ഹൈസ്‌കൂള്‍, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം.
അധ്യാപകനായിരുന്ന മലപ്പുറം തിരൂർ കൂട്ടായി പി.കെ അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കലില്‍ വി.വി ഫാത്തിമയുടെയും മകനാണ്. ഭാര്യ: ടി.കെ. സാബിറ. അഭിഭാഷകനായ മുഹമ്മദ് സാബിത്ത് മകനും കോളേജ് അധ്യാപികയായിരുന്ന ഇപ്പോള്‍ വിദേശത്തുള്ള പി.കെ. സഹല മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.