തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറെ രൂക്ഷമായ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. ഗവര്‍ണര്‍ രാജ്ഭവനെ ആര്.എസ്.എസ് ആസ്ഥാനമാക്കുകയാണെന്നും ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഗവര്‍ണര്‍ രാജ്ഭവനെ ആര്.എസ്.എസ് ആസ്ഥാനമാക്കുകയാണ്. ഭരണഘടനാപദവി അദ്ദേഹം ദുരുപയോഗം ചെയ്യുന്നു. ഗവർണർ പദവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് ദിവസവും. മന്ത്രിമാര്‍ പോയിട്ട് ഇറങ്ങി വരുന്നത് നാടകത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിക്ക് കത്തെഴുതണം. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇടപെടണം” -കെ.സി. വേണുഗോപാൽ പറഞ്ഞു. തരൂര്‍ വിഷയത്തില്‍ തൽക്കാലം വിവാദം വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ഗവർണർക്ക് കത്തയക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ പരിപാടി രാജ്ഭവനിൽ സംഘടിപ്പിക്കുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് കർശനമായി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാജ്ഭവനിൽ നടന്ന സർക്കാർ പരിപാടിയിൽ ഭാരതാംബ ചിത്രം ഇടംപിടിച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയതോടെയാണ് വീണ്ടും വിവാദമുയർന്നത്. വ്യാഴാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്. പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി മാധ്യമങ്ങൾക്കു പറഞ്ഞു.
പിന്നാലെ, മന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്നും ഗവർണറെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ വാർത്തക്കുറിപ്പിറക്കി. എന്നാൽ, ഗവർണർ ഭരണഘടന ലംഘിച്ചെന്നും അധികാരം മറന്ന് പ്രവർത്തിച്ചെന്നും മന്ത്രി തിരിച്ചടിച്ചു. ഭാരതാംബയെ മാറ്റിനിർത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് പ്രസംഗത്തിൽ ഗവർണറും വ്യക്തമാക്കി.
നേരത്തെ, പരിസ്ഥിതിദിന പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വിവാദമായതോടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഔദ്യോഗിക പരിപാടികളിൽ ചിത്രമുണ്ടാകില്ലെന്ന രീതിയിൽ രാജ്ഭവനിൽനിന്ന് പ്രതികരണമുണ്ടായെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.