ന്യൂഡൽഹി: ന്യൂനപക്ഷങ്ങളുടെ ഉപജീവനമാർഗങ്ങൾ സർക്കാർ തന്നെ തട്ടിയെടുക്കുന്നുവെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എം.പി ലോക്സഭയിൽ ബജറ്റ് ചർച്ചയിൽ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയങ്ങൾ ന്യൂനപക്ഷ ക്ഷേമത്തെ തകർക്കുകയാണെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ സാമ്പത്തിക ബഹിഷ്കരണത്തെ ന്യായീകരിക്കാൻ സിദ്ധാന്തങ്ങൾ മെനഞ്ഞെടുക്കുകയാണെന്നും സമദാനി ആരോപിച്ചു. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങൾ നാഗരികതയുടെ തകർച്ചക്ക് വഴിവെക്കുമെന്ന് പ്രശസ്ത തത്ത്വചിന്തകൻ ഇബ്നു ഖൽദൂൻ നൂറ്റാണ്ടുകൾക്കു മുമ്പ് നടത്തിയ നിരീക്ഷണവും സമദാനി ചുണ്ടിക്കാട്ടി.
തെരുവ് കച്ചവടക്കാരെ തകർക്കുന്നത് മുതൽ ഹലാൽ അംഗീകൃത ഉൽപ്പന്നങ്ങളെ തുടച്ചുമാറ്റുന്നത് വരെയുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. ഒരു സർക്കാർ അതിന്റെ തന്നെ പൗരന്മാരുടെ തൊഴിലിന്റെ മാന്യത തകർക്കുകയും ജനസംഖ്യയിലെ ഒരു ഘടകത്തെ സാമ്പത്തികമായ അപ്രസക്തിയിലേക്ക് തള്ളുകയും ചെയ്യുന്നതിന്റെ ഏറ്റവും നീചമായ ഉദാഹരണമാണിത്.
ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ വിദ്യഭ്യാസത്തിൽ നിന്നും തൊഴിലവസരങ്ങളിൽ നിന്നും പുറത്ത് നിർത്താനുള്ള പരിപാടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. പ്രത്യേകമായ വിവേചനമാണ് അവർക്കെതിരെ പുലർത്തുന്നത്. പ്രൊഫഷണൽ കോഴ്സുകൾക്കുള്ള മെറിറ്റ്- കം- മീൻസ് സ്കോളർഷിപ്പിനുള്ള തുക 7.34 കോടിയിൽ നിന്ന് നാമമാത്രമായ 0.060 കോടിയിലേക്ക് വെട്ടിക്കുറച്ചു. മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് അടിച്ചു മാറ്റുകയും മെട്രിക്സ് സ്കോളർഷിപ്പ് തകർക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തന്നെ നിഷേധിച്ചുകൊണ്ട് കേരളത്തെ ശിക്ഷിച്ച നടപടി ബജറ്റിനെ കഴുത്തുഞെരിക്കൽ സാമ്പത്തിക നയത്തിന്റെ ലക്ഷണമൊത്ത രേഖയാക്കിത്തീർത്തു. ദീർഘകാലമായി കേരള ജനത ഉന്നയിച്ചു പോരുന്ന ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് ഒരു സംസ്ഥാനത്തെ ശക്തവും ഭീകരവുമായ അവഗണനയ്ക്ക് വിധേയമാക്കിയപ്പോൾ കേരളത്തിന് കിട്ടിയത് ഒഴിഞ്ഞ പാത്രം മാത്രമായെന്നും സമദാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.