തിരുവനന്തപുരം: സ്ഥലംമാറ്റത്തിൽ ഇടെപടേണ്ടെന്നും അത്തരം നടപടികൾ ചട്ടവിരുദ്ധമാണെന്നും ഡി.ജി.പിയെ ഒാർമിപ്പിച്ച് ആഭ്യന്തരവകുപ്പ്. സായുധസേനയിലെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടിക്കെതിരായാണ് സർക്കാർ രംഗത്തുവന്നത്. അസിസ്റ്റൻറ് കമാൻഡർമാരുടെ സ്ഥലംമാറ്റപട്ടിക തിരുത്തിയ ഡി.ജി.പിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കി. സ്ഥലം മാറ്റപ്പെട്ടവരിൽ അഞ്ചുപേരെ അവരുടെ സൗകര്യം അനുസരിച്ച് ഡി.ജി.പി മാറ്റിനിയമിച്ചിരുന്നു. നടപടി ചട്ടവിരുദ്ധമാണെന്നും സ്ഥലംമാറ്റ ഉത്തരവിൽ ഡി.ജി.പിക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്. ശക്തമായ താക്കീതെന്ന നിലയിലുള്ള ഉത്തരവാണിത്.
അസിസ്റ്റൻറ് കമാൻഡർമാരെ നിയമിക്കാനും സ്ഥലംമാറ്റാനും സർക്കാറിന് മാത്രമാണ് അധികാരം. ഡി.ജി.പി വരുത്തിയ തിരുത്ത് റദ്ദാക്കപ്പെട്ടതോടെ അഞ്ച് ഉദ്യോഗസ്ഥരും പഴയ പട്ടിക അനുസരിച്ച് ജോലിയിൽ തിരികെ പ്രവേശിക്കണം. ഇത് നടപ്പാക്കിയെന്ന് ഉറപ്പുവരുത്തി ഡി.ജി.പി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് ആംഡ് പൊലീസ് ബറ്റാലിയനിലെ ഒരു സംഘം ഇൻസ്പെക്ടർമാരെ അസിസ്റ്റൻറ് കമാൻഡർമാരായി നിയമിച്ച് ഉത്തരവിറക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇതിൽ ഉൾപ്പെട്ട അഞ്ചുപേരെ വർക്കിങ് അറേഞ്ച്മെൻറ് എന്ന നിലയിൽ അവർക്കിഷ്ടമുള്ള ഇടത്തേക്ക് മാറ്റി ഡി.ജി.പി തിരുത്തൽ വരുത്തിയത്. സിജു എസ്, സുരേഷ് കെ, രാജു എബ്രഹാം, ശ്രീജിത്ത് എസ്.എസ്, അജയകുമാർ പി.എം എന്നീ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമാണ് ഡി.ജി.പി തിരുത്തിയത്. പൊലീസ് മേധാവിയുടെ ഉത്തരവ് ആഭ്യന്തരവകുപ്പ് റദ്ദാക്കുന്ന നടപടി പതിവില്ല. തിരുത്ത് വരുത്തുന്നതും അപൂർവമാണ്. ആഭ്യന്തരവകുപ്പിലെ ഉന്നതർ തമ്മിലെ തർക്കങ്ങളുടെ ഭാഗമായാണ് ഡി.ജി.പിയുടെ നടപടി തിരുത്തി ഉത്തരവ് പുറത്തിറങ്ങാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.