പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാൻ പത്തിന പദ്ധതിയുമായി സംസ്ഥാന സർക്കാർ. വനംവകുപ്പ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കൽ, സന്നദ്ധ പ്രതികരണ സേന രൂപീകരിക്കൽ, പരമ്പരാഗത അറിവുകള്‍ ഉപയോഗപ്പെടുത്തൽ, ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്തൽ, നാടന്‍ കുരങ്ങുകളുടെ ശല്യം തടയൽ, കാട്ടുപന്നിയുടെ ശല്യം തടയൽ, പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍, മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിനുള്ള ഗവേഷണം, പഠനം, സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കൽ, ജനങ്ങൾക്ക് അവബോധം നൽകൽ എന്നിവയാണ് പത്തിന പദ്ധതികൾ.
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകള്‍ക്ക് അടിയന്തരമായി കാടു നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കുവാൻ തീരുമാനിച്ചു. വനത്തിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്കിരുവശവും അടിക്കാടുകള്‍ വെട്ടിത്തെളിക്കാൻ നിര്‍ദേശം നല്‍കി. വേനല്‍കാലത്തു വനമേഖലയിലൂടെ യാത്ര ചെയ്യുന്നവരും വനത്തിനടുത്തു താമസിക്കുന്നവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ സംബംന്ധിച്ചു ബോധവത്കരണം നടത്തുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.
ജനവാസ മേഖലകള്‍ക്ക് അരികില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിന് റിയല്‍ ടൈം മോണിറ്ററിങ് സംവിധാനം ഏര്‍പെടുത്തും. സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്ന 28 റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍ക്ക് ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ അടിയന്തരമായി തുടര്‍ നടപടികളെടുക്കും. വനങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ രാത്രിയാത്ര നടത്തുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കും.
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകള്‍, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുകയും വന്യമൃഗങ്ങളുടെ നീക്കം മുന്‍ കൂട്ടിയറിഞ്ഞ് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറായി ശ്രീ. മനു സത്യന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ നിയമിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മനുഷ്യ - വന്യജീവി സംഘര്‍ഷ പ്രശ്‌നങ്ങളില്‍ സമയ ബന്ധിത ഇടപെടല്‍ ഉറപ്പ് വരുത്തുന്നതിനായി Primary Voluntary Response ടീമുകള്‍ (സന്നദ്ധ പ്രതികരണ സേന) രൂപീകരിക്കും. ആര്‍.ആര്‍.ടികള്‍ സംഘര്‍ഷ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിനു മുന്‍പ് തന്നെ ഈ ടീമുകള്‍ സംഘര്‍ഷപ്രദേശത്ത് അടിയന്തിരമായി എത്തിച്ചേരുകയും പ്രശ്‌നപരിഹാരത്തിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സംഘര്‍ഷ ലഘൂകരണത്തിനായി State Bio Diversity Board, SDMA, SARPA, പഞ്ചായത്തുകള്‍ എന്നിവരുടെ സഹായം തേടും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശില്പ വി. കുമാര്‍ ഐ.എഫ്.എസ്., ആയിരിക്കും ഈ മിഷന്റെ ചുമതല. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ സുനില്‍ സഹദേവന്‍ (സതേണ്‍ റീജിയണ്‍), ജോണ്‍ മാത്യു (സെന്‍ട്രല്‍ റീജിയണ്‍), ശിവപ്രസാദ് ഈസ്റ്റേണ്‍ റീജിയണ്‍), രതീശന്‍ വി. (നോര്‍ത്തേണ്‍ റീജിയണ്‍) എന്നിവരെ റീജിയണല്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.
കേരളത്തിലെ 36 ഗോത്ര സമൂഹങ്ങള്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് സ്വീകരിച്ചുപോന്ന പരമ്പരാഗത അറിവുകള്‍ ശേഖരിക്കുന്നതിന് വനം വന്യജീവി വകുപ്പ് കേരള വന ഗവേഷണ കേന്ദ്രവുമായി ചേര്‍ന്ന് തുടക്കമിടുന്നു. ഇതിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ ഗോത്ര സമൂഹങ്ങളുടെ ജീവനാശം ഒഴിവാക്കുന്നതിനായി അവരുടെതായ തനതു രീതികള്‍ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമവും അതിലെ ഫലപ്രാപ്തിയുടെ ശാസ്ത്രീയ പരിശോധനയും സാധ്യമാവും എന്നാണ് കരുതുന്നത്. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് നടപ്പിലാക്കുക.
സംസ്ഥാനത്ത് സാധ്യമായ സ്ഥലങ്ങളില്‍ ഇത്തരം അറിവുകള്‍ നല്‍കാന്‍ പ്രാപ്തമായ വിവിധ ഗോത്ര വര്‍ഗ്ഗത്തിലുള്ള ആളുകളെ സംഘടിപ്പിച്ച് ഇത്തരം അറിവുകളെ ശേഖരിക്കും. തുടര്‍ന്ന് ഇവയില്‍ പ്രധാനപ്പെട്ടതും എളുപ്പം സാധ്യമാവുന്നതുമായ പ്രവര്‍ത്തികളെ സംസ്ഥാനത്ത് വിവിധ പ്രദേശത്ത് നടപ്പാക്കാന്‍ കഴിയുമോ എന്നും പഠനം നടത്തും.
ഇതോടനുബന്ധിച്ച് വരുന്ന ആറ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനുള്ള മാര്‍ഗ്ഗം, അവയെ ഉള്‍ക്കാടുകളിലേക്ക് അയക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തികള്‍, മൃഗങ്ങള്‍ നാട്ടിലേക്ക് കൂടുതല്‍ വരുന്ന സമയം, അവ ഒരു സ്ഥലത്ത് നില നില്‍ക്കുന്ന കാലയളവ്, മൃഗങ്ങളുടെ ഭക്ഷ്യ സമ്പ്രദായത്തിലെ മാറ്റങ്ങള്‍ തുടങ്ങി നിരവധി അറിവുകളെയാണ് ഈ ശില്പശാലകളിലൂടെ തേടുന്നത്. ഈ പദ്ധതിയുടെ നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജു.കെ ഫ്രാന്‍സിസ് ഐ.എഫ്.എസ് നെ നിയമിച്ചിട്ടുണ്ട്.
വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒഴിവാക്കുന്ന തിനും, അവയ്ക്ക് ആവശ്യമായ ജല-ഭക്ഷണ ലഭ്യത വനത്തിനുള്ളില്‍ തന്നെ ഉറപ്പുവരുത്തുന്നതിനുമായി വനംവകുപ്പ് ''മിഷന്‍ ഫുഡ്, ഫോഡര്‍ & വാട്ടര്‍'' പദ്ധതി ആരംഭിക്കുന്നു. വനാന്തരങ്ങളിലെ കുളങ്ങളും ചെക്ക്ഡാമുകളും മറ്റു ജലസംഭരണി കളും സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പണികള്‍ നടത്തി വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുകയും, വനമേഖലകളില്‍ പടര്‍ന്ന് പിടിച്ചിട്ടുള്ള അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്തും തദ്ദേശീയ ഫലവൃക്ഷങ്ങളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചും ഭക്ഷണലഭ്യത ഉറപ്പുവരുത്തി വന്യമൃഗങ്ങളെ വനാന്തരങ്ങളില്‍ തന്നെ നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം.
തദ്ദേശീയ ജനതയുടെയും എന്‍.ജി.ഒ.കളുടെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് വിവിധ പ്രവൃത്തികള്‍ നടപ്പാക്കുന്നത്. ഇതിന്റെ നോഡല്‍ ഓഫീസറായി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ്കുമാര്‍ ഐ.എഫ്.എസ്. നെ നിയമിച്ചിട്ടുണ്ട്.
കേരളത്തിലെ പല ഭാഗങ്ങളിലും നാടന്‍ കുരങ്ങുകളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അവയെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് വേണ്ട മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രപ്പോസല്‍ തയ്യാറാക്കുന്നതാണ്. ഇതിന്റെ ചുമതല ഫോറസ്റ്റ് വെറ്റിനറി ഓഫീസറായ ഡോ.അരുണ്‍ സക്കറിയയ്ക്കാണ്.
കാട്ടുപന്നിയുടെ ശല്യം വ്യാപകമായ പഞ്ചായത്തുകളില്‍ അവയെ നിയന്ത്രിക്കുന്നതിന് വനം വകുപ്പ് പഞ്ചായത്തുകള്‍ക്ക് എല്ലാ സഹായവും നല്‍കും. പഞ്ചായത്തുകള്‍ എംപാനല്‍ ചെയ്ത ഷൂട്ടേഴ്‌സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാകും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ ഐ.എഫ്.എസ് ഇതിന്റെ ചുമതല നിര്‍വ്വഹിക്കും.
SARPA മിഷന്റെ ഭാഗമായി സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണനിരക്ക് പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ വകുപ്പ് സജ്ജമാണ്. ആന്റിവെനം (Antivenom) ഉല്പാദനവും വിതരണവും ശക്തമാക്കുവാനും ജനങ്ങളില്‍ ബോധവത്ക്കരണം ശക്തമാക്കുവാനും തീരുമാനിച്ചു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വറിനാണ് ഇതിന്റെ ചുമതല.
മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി 'Mission knowledge' എന്ന പദ്ധതിക്ക് വകുപ്പ് രൂപം നല്‍കുന്നു. കെ.എഫ്.ആര്‍.ഐ., ടി.ബി.ജി.ആര്‍.ഐ. വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സാക്കോണ്‍ തുടങ്ങി വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണം, പഠനം എന്നിവ നടത്തും. കാലാവസ്ഥാവ്യതിയാനം മൂലമുള്ള വന്യമൃഗങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റങ്ങള്‍ സംഘര്‍ഷത്തിന് കാരണമാകുന്ന മറ്റ് വിവിധ കാരണങ്ങള്‍ എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുന്‍കൈ എടുക്കും. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉമ ടി ഐ.എഫ്.എസ്. ചുമതല വഹിക്കും.
മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് പ്രതിരോധിക്കുന്ന തിനായി സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജ വേലികള്‍ പരമാവധി പ്രവര്‍ത്തനമാക്കുവാന്‍ 2024 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു. പൊതുജന പങ്കാളിത്ത ത്തോടെയുള്ള 'മിഷന്‍ ഫെന്‍സിംഗ് 2024' എന്ന കര്‍മ്മ പരിപാടി മിക്ക ഡിവിഷനിലും കാര്യക്ഷമമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ഈ പദ്ധതിയിലൂടെ ഇതുവരെ ഉപയോഗ്യശൂന്യമായ 848 കിലോ മീറ്റര്‍ വേലി പ്രവര്‍ത്തനസജ്ജമാക്കി. ഈ മിഷന്‍ തുടര്‍ന്നുവരികയാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് പ്രാദേശിക പ്രത്യേകതകള്‍ ക്കനുസരിച്ച് ഓരോ പ്രദേശങ്ങളിലും ജനങ്ങളില്‍ അവബോധം വരുത്തുന്നതിനായി കാമ്പയിനുകള്‍ സംഘടിപ്പിക്കും. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം സോഷ്യല്‍ മീഡിയാ സെല്‍ എന്നീ വിഭാഗങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
സംസ്ഥാന-ഡിവിഷന്‍തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ശാക്തീകരിക്കുന്ന തിനായി 372.796 ലക്ഷം രൂപ SDMA അനുവദിച്ചിട്ടുണ്ട്. ആര്‍.ആര്‍.ടി.കള്‍ക്ക് അത്യാധുനിക ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.
കാടിന്റെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന അധിനിവേശ സസ്യങ്ങളായ സെന്ന ഉള്‍പ്പെടെയുള്ളവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന നടപടികള്‍ തീവ്രമായി വയനാട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമേഖലസ്ഥാപനമായ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന് (KPPL) ന്റെ സഹായത്തോടെയാണ് ഈ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നത്. 61678 സെന്ന മരങ്ങള്‍ മുറിച്ചുമാറ്റി 2667.91 മെട്രിക് ടണ്‍ നീക്കം ചെയ്തു.
ആവാസവ്യവസ്ഥാ പരിപോഷണ പ്രവര്‍ത്തനങ്ങളുടേ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഡിവിഷനുകളിലും പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിലുള്ള വയലുകളുടെ പരിപാലനത്തിനും പുന:സ്ഥാപനത്തിനുമായി നബാര്‍ഡ് അനുവദിച്ച 25 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.