തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെയും കസ്റ്റംസിെൻറയും അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതരിലേക്കും. സ്വപ്നയുടെ നാലും സന്ദീപിെൻറ വീട്ടിൽനിന്ന് പിടിച്ചെടുത്ത രണ്ടും സിം കാർഡുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.പി.എസ് ഉന്നതരുമായി ഇരുവർക്കും അടുത്ത ബന്ധമുള്ളത് കണ്ടെത്തിയത്. സ്വർണം കടത്തുന്നതിൽ തൊട്ട് സ്വർണം പിടികൂടിയപ്പോൾ സ്വപ്നക്കും സന്ദീപിനും സംസ്ഥാനം വിടുന്നതിനുള്ള സൗകര്യം ഒരുക്കിയതിന് വരെ പൊലീസ് ആസ്ഥാനത്തെ ചിലർ ‘ഇടനിലക്കാരായി’ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കോൺസുലേറ്റിലെ സ്വാധീനവും ശിവശങ്കറുമായുള്ള അടുപ്പവുമാണ് ഐ.പി.എസുകാരുമായി ബന്ധം സ്ഥാപിക്കാൻ സ്വപ്നയെയും സരിത്തിനെയും സഹായിച്ചത്. ഇരുവരും കോവളത്തെ ഹോട്ടലിൽ സംഘടിപ്പിച്ചിരുന്ന ൈനറ്റ് പാർട്ടികളിൽ ഐ.പി.എസുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായും ഉല്ലാസയാത്രകളും വിലകൂടിയ സമ്മാനങ്ങളും ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് സംബന്ധിച്ച് കോൺസൽ ജനറലിെൻറ ഗൺമാനായ ജയഘോഷിനും എയർപോർട്ട് ലെയ്സൺ ഓഫിസർ നാഗരാജിനും അറിവുണ്ടായിരുന്നതായാണ് വിവരം. ഇരുവരുടെയും സാമ്പത്തികവിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇരുവരുടെയും നിയമനങ്ങളിൽ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ശിപാർശ വേണമെന്നിരിക്കെ, അതൊന്നും ഇല്ലാതെ നേരിട്ട് പൊലീസ് ആസ്ഥാനത്തുനിന്നും ഉത്തരവിറക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഇമിഗ്രേഷനിൽ അഞ്ചുവർഷം ലെയ്സൺ ഓഫിസറായിരുന്ന ജയഘോഷ് മൂന്നുവർഷം മുമ്പാണ് പ്രമുഖ പ്രവാസി വ്യവസായിയുടെ ശിപാർശയിൽ കോൺസുലേറ്റിൽ ഗൺമാനായത്. ജയഘോഷിെൻറ ഒഴിവിലേക്കാണ് ഇയാളുടെ സുഹൃത്തും എട്ടുവർഷം വിമാനത്താവളത്തിലെ ലെയ്സൺ ഓഫിസറുമായിരുന്ന നാഗരാജിനെ സെക്യൂരിറ്റി കമ്മിറ്റി ശിപാർശയില്ലാതെ ഇവിടേക്ക് വീണ്ടും പോസ്റ്റ് ചെയ്തത്. നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടതിനെതുടർന്ന് കഴിഞ്ഞ ഡിസംബർ ആറിന് അന്നത്തെ സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്കുമാർ നാഗരാജിനെ വലിയതുറ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും പൊലീസ് ആസ്ഥാനത്തെ ഉന്നതൻ ഇടപെട്ട് വീണ്ടും എയർപോർട്ടിൽ നിയോഗിച്ചു.
നാഗരാജിെൻറ പ്രവൃത്തികളിൽ സംശയം തോന്നിയ രഹസ്യാന്വേഷണവിഭാഗം ശംഖുംമുഖം എ.സി.പിക്ക് റിപ്പോർട്ട് നൽകി. ദിവസവും ഡ്യൂട്ടിക്ക് ഹാജരാകും മുമ്പ് വലിയതുറ എസ്.എച്ച്.ഒക്ക് മുന്നിൽ ഒപ്പിടണമെന്ന് എ.സി.പി ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. ഉത്തരവോ രേഖയോ ഇല്ലാതെയാണ് നാഗരാജ് ഇമിഗ്രേഷനിൽ ജോലി ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.