ബംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെതിരായ മാവോവാദി പ്രചരണത്തിൽ വെളിപ്പെടുത്തലുകളുമായി ഗൗരി ലങ്കേഷ് പത്രികയുടെ ചീഫ് കോളമിസ്റ്റ് ശിവസുന്ദർ. ആന്ധ്രയിലും തുടർന്ന് കർണാടകയിലും ശക്തിയാർജിച്ച മാവോവാദി പ്രസ്ഥാനത്തിെൻറ നീക്കങ്ങൾ ആശങ്കയോടെ കണ്ടയാളാണ് ഗൗരിയെന്നും ഭരണകൂടത്തോടും മാവോവാദികളോടും ഒത്തുതീർപ്പിലെത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നുവെന്നും ശിവസുന്ദർ വ്യക്തമാക്കി. 'മാധ്യമം' ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
ഗൗരിയുടെ നേതൃത്വത്തിൽ ഞങ്ങൾ മാവോവാദി നേതാവ് സാകേത് രാജനെ നേരിൽ കണ്ടു. മാവോവാദിപ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദിവാസികളുടെ അവകാശങ്ങൾ നൽകാൻ സർക്കാറിനോട് ആവശ്യപ്പെടൂ. അവ നൽകിയാൽ മാവോവാദി പ്രവർത്തനം താനെ നിലച്ചുകൊള്ളുമെന്നായിരുന്നു സാകേത് രാജെൻറ മറുപടി. എന്നാൽ 2005 ഫെബ്രുവരി ആറിന് സാകേത് രാജനും ശിവലിംഗയും കൊല്ലപ്പെട്ടു. മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുവന്നു.
ജെ.എൻ.യുവിൽ സീനിയറായിരുന്ന രാജെൻറ മൃതദേഹം ഗൗരിയും താനും തിരിച്ചറിഞ്ഞു. തങ്ങളുടെ മകെൻറ ചിരിച്ചിരിക്കുന്ന മുഖം മനസ്സിലുള്ളതിനാൽ മൃതദേഹം ഏറ്റുവാങ്ങുന്നില്ലെന്ന് രാജെൻറ അമ്മ പറഞ്ഞു. അപ്പോൾ മൃതദേഹം വിട്ടുതരാൻ ഞങ്ങൾ അഭ്യർഥിച്ചു. മുഖ്യമന്ത്രി ധരംസിങ് തത്ത്വത്തിൽ കാര്യം അംഗീകരിച്ചു. എന്നാൽ പൊലീസ് ഇരുവരുടെയും മൃതദേഹം വെവ്വേറെ സംസ്കരിച്ചു. രണ്ടാമനായ ശിവലിംഗ ദലിതനായിരുന്നു. ഈ അനീതി ഞങ്ങൾ പിന്നീട് ഉയർത്തിക്കൊണ്ടുവന്നു.
നക്സൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെ സാകേത് രാജെൻറ കൊലപാതകത്തിെൻറ പ്രതികാരമായി ആന്ധ്രയിൽ നക്സലുകൾ ഏഴു പൊലീസുകാരെ കൊന്നു. ഇതോടെ സമാധാനശ്രമങ്ങൾ നിലച്ചു. എന്നാൽ സമാധാനത്തിനായുള്ള ഗൗരിയുടെ ശ്രമങ്ങളെ ആർ.എസ്.എസ് അടക്കമുള്ള എതിരാളികൾ മുതലെടുത്തു. ഗൗരിയെ നക്സലായി മുദ്രകുത്തി കാമ്പയിൻതന്നെ അവർ നടത്തി. ഗൗരി ലങ്കേഷ്, പ്രഫ.ശ്രീലത് തുടങ്ങിയവരെ അറസ്റ്റ് ചെയ്യാൻ ഭരണകൂട തലത്തിൽ തന്നെ ഗൂഢാലോചന നടന്നു. ഈ സംഭവത്തിന് ശേഷം ഗൗരിക്ക് രണ്ടാം ജന്മമുണ്ടായെന്നുതന്നെ പറയാം. ആക്ടിവിസ്റ്റ് കൂടിയായ മാധ്യമപ്രവർത്തകയായി ഗൗരി കൂടുതൽ സജീവമാകുന്നത് ഇതോടെയാണ്. സാകേത് രാജനുമായി ബന്ധപ്പെട്ട സംഭവം പത്രികയിലൂടെ ഗൗരി പുറത്തുവിട്ടു. ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിന് ഈ നീക്കം ഇഷ്ടപ്പെട്ടില്ല. നക്സൽ വാർത്തകൾ ഒഴിവാക്കണമെന്ന് തോക്ക് ചൂണ്ടി ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു. ഇതിനുശേഷം ഗൗരി ഇന്ദ്രജിത്തിനെതിരെയും ഇന്ദ്രജിത്ത് തിരിച്ചും പൊലീസിൽ പരാതി നൽകി. തുടർന്ന് ലങ്കേഷ് പത്രിക വിട്ട ഗൗരി പക്ഷേ തെൻറ ദൗത്യം നിർത്തിയില്ല. 2005 ഫെബ്രുവരി 25ന് ഗൗരി ലങ്കേഷ് പത്രിക ആരംഭിച്ചു. പ്രാഥമിക സൗകര്യങ്ങൾപോലുമില്ലാതെ ആരംഭിച്ച ഓഫിസിലേക്ക് കമ്പ്യൂട്ടറും മറ്റും പലരും സംഭാവന ചെയ്യുകയായിരുന്നു. ചുരുക്കത്തിൽ ഗൗരിക്ക് കാമ്പുള്ള ആശയങ്ങളല്ലാതെ പാരമ്പര്യമായി സ്വത്തില്ല. മരണപ്പെട്ട് കിടന്ന വീട് പോലും അമ്മയുടെ പേരിലുള്ളതാണ്. അപ്പോൾ സ്വത്തിന് വേണ്ടി അവരെ ആരും കൊല്ലില്ല.
അഭിമുഖത്തിന്റെ പൂർണരൂപം 'മാധ്യമം' ആഴ്ചപ്പതിപ്പിൽ വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.