കണ്ണൂർ: കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ വീണ്ടും തകർത്തു. ഇന്ന് രാത്രിയാണ് സംഭവം. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ്-സി.പി.എം സംഘർഷമുണ്ടായിരുന്നു.
അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.
ബുധനാഴ്ച വൈകീട്ട് അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര സി.പി.എം മലപ്പട്ടം ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതിനാൽ വൻ പൊലീസ് സംഘത്തെയാണു സ്ഥലത്ത് വിന്യസിച്ചത്. പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സംഘര്‍ഷം തുടരുകയായിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തകർത്ത സ്തൂപം പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങൾ കോൺഗ്രസ് ഇവിടെ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രിയോടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും നശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.