തിരുവനന്തപുരം: മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ തുറന്നുപറച്ചിൽ സർക്കാറിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾക്ക് കനത്ത പ്രഹരമായി. നവംബർ 18നു തുടങ്ങി ഒരു മാസം നീളുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുമാരുടെയും കൂട്ടത്തോടെയുള്ള മണ്ഡലപര്യടനത്തിന്റെ ലക്ഷ്യം മുഖംമിനുക്കലാണ്. പുതുപ്പള്ളിയിൽ പ്രകടമായ ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞാണ് സി.പി.എം മുഖംമിനുക്കലിന് തയാറെടുത്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രശ്നത്തിൽ ജി. സുധാകരനെപോലൊരു മുതിർന്ന നേതാവ് പാർട്ടിയുടെയും സർക്കാറിന്റെയും നിലപാട് തള്ളി തുറന്നടിക്കുമ്പോൾ അത് സി.പി.എമ്മിനുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
കരുവന്നൂരിൽ കേന്ദ്രത്തെ പഴിച്ച് രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ആ തന്ത്രം പൊളിച്ചടുക്കുന്നതാണ് മുൻസഹകരണ മന്ത്രി കൂടിയായ ജി. സുധാകരന്റെ തുറന്നുപറച്ചിൽ. സഹകരണ വകുപ്പ് സെക്രട്ടറി അറിയാതെ ഒന്നും നടക്കില്ലെന്നും ദീര്‍ഘകാലം കുഴപ്പങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഭരണസമിതി ശരിയായി അന്വേഷിക്കാത്തതുകൊണ്ടാണെന്നും ജി. സുധാകരൻ പറഞ്ഞതിന് പാർട്ടിക്ക് മറുപടിയില്ലാത്ത നിലയാണ്. കുഴപ്പം നടന്നിട്ടുണ്ടെങ്കിൽ ഇ.ഡി വരുന്നത് തടയാൻ കഴിയില്ലെന്നുകൂടി അദ്ദേഹം പറയുമ്പോൾ കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രതിരോധവും പാളിയ നിലയിലാണ് സി.പി.എം.
കമ്യൂണിസ്റ്റ് പാർട്ടിയിൽ തെറ്റുചെയ്തവൻ ഏതു കൊലകൊമ്പനാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും ജി. സുധാകരൻ പറഞ്ഞുവെക്കുന്നു. കരിമണൽ മാസപ്പടി ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ സുധാകരന്റെ ഒളിയമ്പ് ഉന്നതങ്ങളിലേക്കും നീളുന്നതാണ്.
അപ്പോഴും സുധാകരന്റെ അഭിപ്രായത്തോട് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അത് ഈ ഘട്ടത്തിൽ കാര്യമായി എടുക്കാതെ മുന്നോട്ടുപോകാനാണ് പാർട്ടി നേതൃതലത്തിലെ ധാരണ. സുധാകരനെ പ്രകോപിപ്പിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നുപറയുന്ന നില ഉണ്ടാകാതിരിക്കാനുള്ള കരുതലാണിത്.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിട്ടയാളാണ് സുധാകരന്. താൻ ആരെയും തോൽപിച്ചിട്ടില്ലെന്ന് പരസ്യമായി പറഞ്ഞ സുധാകരൻ തനിക്കെതിരായ പാർട്ടി നടപടിയെ ചോദ്യം ചെയ്യുകകൂടിയാണ്. ആലപ്പുഴയിലെ വിഭാഗീയതയാണ് യഥാർഥപ്രശ്നമെന്നും നേതൃത്വത്തിനെതിരെ മുർച്ചയുള്ള ആയുധമെന്ന നിലക്കാണ് കരുവന്നൂർ വിഷയം സുധാകരൻ ഏറ്റുപിടിച്ചതെന്നും നേതൃത്വം വിലയിരുത്തുന്നു. അതിനാൽ, ഇപ്പോഴത്തെ തുറന്നുപറച്ചിലിൽ സുധാകരന് മറുപടിയോ, നടപടിയോ പാർട്ടി നേതൃത്വത്തിൽനിന്ന് ഉണ്ടാകാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.