സംസ്ഥാനത്ത് 2000 കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജി. ആർ അനിൽ

പൊതുവിതരണ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തിലും അടുത്ത സാമ്പത്തിക വർഷത്തിലുമായി 2000 കെ സ്റ്റോറുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി.ആർ അനിൽ. കെ സ്റ്റോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും സേവനങ്ങളെ കുറിച്ചുള്ള പരിശീലനം നൽകുന്നതിനുമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ സ്റ്റോർ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 108 റേഷൻ കടകൾ കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. വ്യാപാരികൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾക്ക് പരിഹാരം കാണുക, ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് റേഷൻകടകൾ വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൂടുതൽ കെ സ്റ്റോറുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം സുതാര്യമായാണ് പ്രവർത്തിക്കുന്നത്. എല്ലാത്തരത്തിലുള്ള ചോർച്ചയും വഴിമാറിയുള്ള യാത്രയും കർശനമായി നിയന്ത്രിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. റേഷൻ കടകളിൽ നിന്നും വിതരണം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളുടെയും കണക്കുകൾ കൃത്യമായി ഡിജിറ്റൽ ആയിട്ടുണ്ട്. റേഷൻ കടകൾ വഴി നിലവിൽ ലഭ്യമാക്കുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ കൂടി വില്പന നടത്താൻ തയ്യാറാണെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.

റേഷൻ വ്യാപാരികൾക്ക് കൂടുതൽ സഹായം നൽകുന്നതിനായി റേഷൻ കടകൾ പുതുക്കി നിർമ്മിക്കാൻ രണ്ടുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെ സഹകരണത്തോടെ ഏഴ് ശതമാനം പലിശ നിരക്കിൽ ഇതിൽ മൂന്ന് ശതമാനം സർക്കാർ സബ്സിഡിയായും അനുവദിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

റേഷൻ വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ, തടസ്സങ്ങൾ എന്തൊക്കെയെന്ന് കൂടുതൽ മനസിലാക്കുന്നതിനാണ് മേഖല അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശില്പശാലയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ സ്റ്റോറിന്റെ പ്രവർത്തനം വിലയിരുത്തുക, സേവനങ്ങളെക്കുറിച്ച് പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടെ ജില്ലാ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥർ, കെ സ്റ്റോർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലെ റേഷനിങ് ഇൻസ്പെക്ടർമാർ, കെ സ്റ്റോർ ലൈസൻസികൾ എന്നിവർക്കായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർ, ലൈസൻസികൾ എന്നിവരുടെ അഭിപ്രായങ്ങളും ശില്പശാലയിൽ ചർച്ച ചെയ്തു.

സപ്ലൈകോ ഹെഡ് കോർട്ടേഴ്സിൽ വച്ച് നടന്ന ശില്പശാലയിൽ പൊതുവിതരണ ഉപഭോക്തൃ കാര്യ കമീഷണർ ഡോ.ഡി. സജിത്ത് ബാബു അധ്യക്ഷത വഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിടരാമൻ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ സ്റ്റേറ്റ് ഹെഡ് ഡോ. ബി രാജീവൻ, റേഷനിങ് കൺട്രോളർ കെ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.