ചെങ്ങന്നൂർ: നീറ്റ് പി.ജി പരീക്ഷാർഥിക്ക് ഹാൾ ടിക്കറ്റിന്റെ കളർ കോപ്പി എടുത്തു നൽകി കേരളാ പൊലീസ്. ചെങ്ങന്നൂർ പ്രോവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ്ങ് പരീക്ഷാകേന്ദ്രത്തിൽ എത്തിയ ഹരിപ്പാട് കുമാരപുരം സ്വദേശിയായ പരീക്ഷാർഥിയുടെ കൈവശം ഹാൾ ടിക്കറ്റിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് കോപ്പിയാണുണ്ടായിരുന്നത്. കളർ പകർപ്പ് വേണമെന്ന് ചൂണ്ടിക്കാട്ടി ഗേറ്റിൽ തടഞ്ഞതോടെ വിദ്യാർഥി ആശങ്കയിലായി.
ഞായറാഴ്ചയായതിനാൽ കളർ കോപ്പി എടുക്കാൻ സമീപത്തെങ്ങും പ്രിന്റ് എടുക്കാനുള്ള സ്ഥാപനങ്ങളുണ്ടായിരുന്നില്ല. പരീക്ഷാ കേന്ദ്രത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സി.പി.ഒമാരായ എസ്. ശ്യാംകുമാർ, സി. കലേഷ് കുമാർ എന്നിവർ വിവരമറിഞ്ഞ് പ്രശ്നത്തിൽ ഇടപെട്ടു.
ഹാൾ ടിക്കറ്റിന്റെ സോഫ്റ്റ് കോപ്പി മൊബൈലിൽ പകർത്തി സ്റ്റേഷനിലെ റൈറ്റർ കെ.എസ്. അജിത്ത്കുമാറിന് അയച്ചു നൽകി. സ്റ്റേഷനിലെ പ്രിന്ററിൽ കളർ പ്രിന്റ്ഔട്ട് എടുത്തു. ഇരുവരും ബൈക്കിൽ സ്റ്റേഷനിലെത്തി 9.15നു കളർ കോപ്പിയുമായി പരീക്ഷാകേന്ദ്രത്തിലെത്തി പരീക്ഷാർഥിക്ക് കളർ ഹാൾടിക്കറ്റ് കൈമാറുകയായിരുന്നു. 9.30ന് ആയിരുന്നു ഹാളിൽ പ്രവേശിക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.