വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ഇടതു സർക്കാർ തയാറാവണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: തുടർച്ചയായി വംശീയ വിഷം തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ഇടതുപക്ഷ സർക്കാർ തയാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ. ഒരു ജനതയെ, സമുദായത്തെയാകെ അപഹസിക്കുന്ന സംസാരങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്. ആർ.എസ്.എസിന്‍റെ നാവിനെ കടം കൊണ്ട് മുസ്‌ലിം വിരുദ്ധത ഛർദിക്കുകയാണ് വെള്ളാപ്പള്ളി. കൈപിടിച്ച് ചേർത്ത് നിർത്താനും, നവോത്ഥാന നായകൾ പട്ടം കൈമാറാനും, അത് ഒരു സംഘടനയെ മാത്രമല്ലേ മുസ്‌ലിം സമുദായത്തെയോ മലപ്പുറത്തെയോ പറ്റി അല്ലല്ലോ എന്ന ന്യായീകരണ വ്യാഖ്യാനം ചമക്കാനും ഒരു സർക്കാർ കൂടെയുണ്ടെന്നതാണ് വെള്ളാപ്പള്ളിയുടെ ധൈര്യമെന്നും നഈം ഗഫൂർ കുറ്റപ്പെടുത്തി.

കേരള തൊഗാഡിയ എന്ന് ഒരു കാലത്ത് വെള്ളാപ്പള്ളിയെ വിശേഷിപ്പിച്ച പിണറായി വിജയന് ഇന്ന് കൊടിയ മുസ്‌ലിം വിരുദ്ധ വിഷം തുപ്പുമ്പോഴും, വെള്ളാപ്പള്ളി നാവിൽ സരസ്വതി വിലാസം തുളുമ്പുന്ന മഹാ മനുഷിയാണ്. മലപ്പുറത്തെക്കുറിച്ച് വിദ്വേഷ പ്രസ്താവന നടത്തിയതിന് കേസെടുത്തില്ല എന്നു മാത്രമല്ല, ഓടിച്ചെന്ന് വെള്ളാപ്പള്ളിക്ക് പൊന്നാടയണിയിക്കുന്ന മുഖ്യമന്ത്രി ആരുടെ വിദ്വേഷ രാഷ്ട്രീയത്തിനാണ് കുടപിടിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്.

ഇപ്പോൾ കാന്തപുരത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വിദ്വേഷം വമിപ്പിച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ വെള്ളാപ്പള്ളിക്ക് നിർഭയത്വ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നത്. പേര് പോലും പരാമർശിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയതും തള്ളിക്കളയേണ്ട ബാധ്യത മതേതര സമൂഹത്തിനിട്ട് കൊടുത്ത് സർക്കാറിനും മന്ത്രിമാർക്കും സംരക്ഷണമൊരുക്കുന്ന എം. സ്വരാജ് ഉൾപ്പടെയുള്ളരുടെ നിലപാടുമെല്ലാം ഇട്ടത്താപ്പാണ്. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തം പാർട്ടി ജനപ്രതിനിധികളോടും കൂടി അക്കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കണം -നഈം ഗഫൂർ പറഞ്ഞു.

Tags:    
News Summary - fraternity movement against vellappally natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.