തിരുവല്ല: ആലംതുരുത്തിയില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാന്‍ പോയ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണില്‍ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂര്‍മുണ്ടകം പാടത്താണ് സംഭവം.
സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാലില്‍ പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത തവണ കളസസ്യങ്ങള്‍ കിളിർക്കാതിരിക്കാന്‍ തീയിടുന്ന പതിവുണ്ട്. തനിച്ചാണ് മാത്തുക്കുട്ടി തീയിടാന്‍ പോയത്. പാടത്തിന്റെ പലഭാഗത്തും മറ്റ് കര്‍ഷകര്‍ തീയിട്ടിരുന്നു. പുകയേറ്റ് മാത്തുക്കുട്ടി കുഴഞ്ഞ് തീയില്‍ വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.
വിശാലമായ പാടശേഖരത്തിന്റെ നടുക്കായാണ് മാത്തുക്കുട്ടിയുടെ പാടം. അച്ഛനെ കാണാഞ്ഞ് മകന്‍ അന്വേഷിച്ച് പാടത്ത് എത്തുമ്പോള്‍ പൊള്ളലേറ്റ് അവശനിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: ജിജോ, ജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.