അനുജനെ വെട്ടിയ ശേഷം കടന്നുകളഞ്ഞ ജ്യേഷ്ഠന്‍ മതിലിൽ നിന്ന് വീണു മരിച്ചു

തിരുവല്ല: മദ്യലഹരിയിലുണ്ടായ വാക്തര്‍ക്കത്തിനൊടുവില്‍ അനുജനെ ജ്യേഷ്ഠന്‍ വെട്ടി. കടന്നുകളഞ്ഞ ജ്യേഷ്ഠന്‍ പഞ്ചായത്ത് ഓഫിസിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയില്‍ സന്തോഷാണ് (43) മരിച്ചത്.

ഇളയ സഹോദരന്‍ സജീവനെ (39) വെട്ടിയ ശേഷം ഓടുമ്പോള്‍ പെരിങ്ങര പഞ്ചായത്ത് ഓഫിസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം.

സന്തോഷ് മതിൽ ചാടിക്കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫിസിന്റെ കോമ്പൗണ്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ മുട്ടറ്റമുള്ള വെള്ളക്കെട്ടിലേക്കാണ് വീണത്. മദ്യലഹരിയായതിനാലും വീഴ്ചയുടെ ആഘാതത്തിലും മുഖത്തുണ്ടായ പരിക്കോ മുങ്ങിമരണമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ എർത്ത് ലൈനിൽനിന്ന് ഷോക്കേറ്റാണോ സന്തോഷിന്റെ മരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെട്ടുകൊണ്ട് ഇടതുചെവിക്ക് ആഴത്തില്‍ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

സന്തോഷ് ഓട്ടോ ഡ്രൈവറാണ്. സഹോദരങ്ങള്‍ തമ്മില്‍ മദ്യപിച്ചെത്തി വഴക്ക് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. അയല്‍വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ പേരിൽ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് വാക്കേറ്റത്തിലും മരണത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - Family dispute: Young man died of shock after trying to escape after killing his brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.