വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

തിരുവനന്തപുരം: വെള്ളക്കര കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയിൽ വീഴ്ച വരുത്തിയതിന് കാസർകോട് ഡിവിഷനിലെ എൽ.ഡി ക്ലാർക്ക് മുതൽ എക്സിക്യൂട്ടിവ് എൻജിനീയർ വരെയുള്ളവരുടെ ഒരു ദിവസത്തെ ശമ്പളം തടയാൻ ജലഅതോറിറ്റി ഉത്തരവ്. ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്.

കുടിശ്ശികയിൽ പരമാവധി ഒറ്റത്തവണ തീർപ്പാക്കലിനായിരുന്നു നിർദേശം. ഇത് പ്രകാരം ആകെയുള്ള 913.37 കോടിയിൽ 735.58 കോടി സംസ്ഥാനത്താകെ ആംനസ്റ്റിയിൽ ഉൾപ്പെടുത്തി. എന്നാൽ, ആകെ 1.79 കോടി കുടിശ്ശികയുള്ള കാസർകോട് ഡിവിഷനിൽ ഈ തുകയുടെ 25.41 ശതമാനം കുടിശ്ശിക മാത്രമാണ് ആംനസ്റ്റിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ മറ്റ് 28 ഡിവിഷനുകളും 50 ശതമാനത്തിനുമേൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോഴാണിത്. ഈ മാസം 13ന് ചേർന്ന ബോർഡ് യോഗം കാസർകോട് ഡിവിഷന്‍റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം.

ജീവനക്കാരുടെ വേതനത്തിൽ കുറവുവരുത്താനുള്ള ഉത്തരവ് കത്തിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ-സി.ഐ.ടി.യു പ്രതിഷേധിച്ചു. കേന്ദ്ര ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം യൂനിയൻ സംസ്ഥാന ട്രഷറർ ഒ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - Fall in settlement of water charge dues: One day's salary withheld

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.