മലപ്പുറം: വിവാഹ ആൽബവും വിഡിയോയും തയാറാക്കി നൽകിയില്ലെന്ന പരാതിയിൽ 50,000 രൂപ പിഴയിട്ട് ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. തിരൂരങ്ങാടി കക്കാട് മലയിൽ വീട്ടിൽ ശ്രീകുമാറും അളകയും തമ്മിലുള്ള വിവാഹത്തിന്റെ ആൽബവും വിഡിയോയും തയാറാക്കാൻ പത്തനംതിട്ടയിലെ വെഡ് ടെയിൽസ് വെഡ്ഡിങ് ഫോട്ടോഗ്രാഫിയെ ഏൽപ്പിച്ചിരുന്നു. 1,10,000 രൂപക്ക് തയാറാക്കി നൽകാനായിരുന്നു കരാർ.
ഒരു ലക്ഷം രൂപ മുൻകൂറായി നൽകി. വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആൽബവും വിഡിയോയും നൽകാത്തതിനെ തുടർന്നാണ് ഉപഭോക്തൃകമീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ആൽബവും വിഡിയോയും പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തിയതിന് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
ആൽബവും വിഡിയോയും നൽകാനായില്ലെങ്കിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷന്റേതാണ് വിധി. ഒരു മാസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ വിധിപ്രകാരമുള്ള തുകക്ക് ഒമ്പത് ശതമാനം പലിശ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.