എക്സൈസ് ഓഫിസിലെ അടി  ഹഷീഷ് വീതംവെപ്പിനെചൊല്ലി

നെടുങ്കണ്ടം: പിടിച്ചെടുത്ത ഹഷീഷില്‍നിന്ന് അടിച്ചുമാറ്റിയ കോടിക്കണക്കിന് രൂപയുടെ ഹഷീഷിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് നെടുങ്കണ്ടം എക്സൈസ് ഓഫിസില്‍ നടന്ന അടിപിടിക്ക് പിന്നിലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഷാഡോ സംഘത്തില്‍പെട്ടവരും കട്ടപ്പനയിലെയും നെടുങ്കണ്ടത്തെയും രണ്ട് എക്സൈസ് ജീവനക്കാരും തമ്മിലാണ് തര്‍ക്കവും കൈയേറ്റവും നടന്നത്. 

മാസങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം 20 കിലോ ഹഷീഷുമായി രാജകുമാരി സ്വദേശിയെ പിടികൂടിയിരുന്നു. കേസെടുത്തപ്പോള്‍ 11 കിലോ രേഖപ്പെടുത്തി ബാക്കി ഒമ്പത് കിലോ സംഘം അടിച്ചുമാറ്റിയെന്നാണ് രഹസ്യ വിവരം. ഇത് വീതംവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൈയാങ്കളിക്ക് പിന്നില്‍. ഇതിനിടെ, വിഹിതം ലഭിച്ച രണ്ട് കിലോ ഹഷീഷ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാളെ ചെങ്ങന്നൂര്‍ പൊലീസ് നെടുങ്കണ്ടത്തെ ലോഡ്ജില്‍നിന്ന് പിടികൂടിയിരുന്നു. ചെങ്ങന്നൂരില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തപ്പോള്‍ എക്സൈസ് ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞു. 
എന്നാല്‍, ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദംമൂലം ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാളുടെ കൈവശം ബാക്കിയിരുന്ന ഹഷീഷിനെ ചൊല്ലിയാണ് കഴിഞ്ഞദിവസം തര്‍ക്കവും തമ്മില്‍ത്തല്ലുമുണ്ടായത്.  

ഒരു കിലോ ഹഷീഷിന് മാര്‍ക്കറ്റില്‍ ഒരുകോടി രൂപ വില വരും. ഹഷീഷ് വിറ്റ തുകക്ക് ഇവരില്‍ പലരും ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയതാണറിവ്. നെടുങ്കണ്ടം ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനും ടൗണിനടുത്ത് സ്ഥലം വാങ്ങിയതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഓഫിസ് മുറ്റത്ത് പരസ്പരം ഏറ്റുമുട്ടുന്നതിനിടെ ഓഫിസ് മുറ്റത്ത് കിടന്നിരുന്ന വാഹനത്തിന്‍െറ ചില്ലും തകര്‍ന്നിരുന്നു.

Tags:    
News Summary - excise office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.