തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന് ഇന്ന് നിർണായകം

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഹരജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും ഇന്നത്തെ വിധി നിര്‍ണായകമാണ്.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എം.എൽ.എ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായത്. പിന്നീട് ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. കോടതിവിധി റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എം.എൽ.എയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈകോടതി വിട്ടയച്ചു. സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചെന്നാണു കേസ്. 

Tags:    
News Summary - evidence tampering case antony raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.