പാലക്കാട്: വരൾച്ചയും വൈദ്യുതി പ്രതിസന്ധിയുമില്ലാതെ വേനൽ കടന്നുപോകുന്നു. ഏറെക്കാലത്തിന് ശേഷമാണ് കുടിവെള്ള പ്രശ്നവും വൈദ്യുതി പ്രതിസന്ധിയുമില്ലാത്ത വേനൽ പിന്നിടുന്നത്. 2016-17 സീസണിൽ ഒമ്പത് ജില്ലകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വേനലിൽ കാലാവസ്ഥ കനിഞ്ഞപ്പോൾ സംസ്ഥാനത്ത് 31 ശതമാനം അധിക മഴ ലഭിച്ചു.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളും തൃശൂർ ഒഴികെ എല്ലാ ജില്ലകളിലും അധികമഴ ലഭിച്ചതായാണ്കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ റിപ്പോർട്ട്. വരും ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മാർച്ച് ഒന്ന് മുതൽ മേയ് ഒമ്പത് വരെ 185.5 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടതെങ്കിൽ 243.9 മില്ലി മീറ്റർ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ ആദ്യഘട്ട റിപ്പോർട്ട് പ്രകാരം ഇത്തവണ കാലവർഷം കനക്കും. എൽ നിനോ പ്രതിഭാസത്തിന് സാധ്യത കുറവാണെന്നും മേയ് അവസാനത്തോടെ കാലവർഷം കേരളത്തിലെത്തുമെന്നുമാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റുകളുടെ പ്രവചനം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും വേനൽ മഴ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. കാസർകോട് 121 ശതമാനം അധികമഴ ലഭിച്ചപ്പോൾ കോഴിക്കോട് 100 ശതമാനം അധികം ലഭിച്ചു. കഴിഞ്ഞ രണ്ട് സീസണിലും ഏറ്റവും കുറവ് കാലവർഷവും വേനൽ മഴയും ലഭിച്ച വയനാട് ജില്ല ഇത്തവണ രക്ഷപ്പെട്ടു. 79 ശതമാനം അധികമഴയാണ് വയനാട് ലഭിച്ചത്. കണ്ണൂർ (57), മലപ്പുറം (67), പാലക്കാട് (47), കോട്ടയം (42), എറണാകുളം (52), പത്തനംതിട്ട (47) ജില്ലകളിലും അധികമഴ ലഭിച്ചു. മലയോര മേഖലകളിൽ മഴയോടൊപ്പം കാറ്റും ഇടിമിന്നലും ശക്തമാകുന്നത് നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. പാലക്കാട് കണ്ണാടിയിൽ ചുഴലിക്കാറ്റിൽ രണ്ട് കോടിയുടെ നഷ്ടമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.