വയോധികയായ മാതാവിനെ മർദിക്കുന്ന മകൻ, അറസ്റ്റിലായ സന്തോഷ്
തിരുവല്ല: തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി വയോധികയായ മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റുംചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് (48) ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (76) മർദിക്കുന്ന വിഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് തിരുവല്ല പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന സന്തോഷും മാതാവ് സരോജിനിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സന്തോഷ് മാതാവിനെ പതിവായി ഉപദ്രവിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയും മർദിച്ചതോടെ സമീപത്ത് താമസിക്കുന്ന സന്തോഷിന്റെ സഹോദരി പുത്രൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് എം.ഡി. ദിനേശ് കുമാർ തിരുവല്ല പൊലീസിന് വിവരമറിയിച്ചു.
തുടർന്ന് പൊലീസ് എത്തി സരോജിനിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.