അഗളി: ഗൂളിക്കടവിലെ ജനവാസകേന്ദ്രത്തിൽ വയോധികയായ മാതാവും ഭിന്നശേഷിക്കാരിയായ മകളും തള്ളിനീക്കുന്നത് ദുരിതജീവിതം. അഗളി പഞ്ചായത്ത് പത്താം വാർഡ് ഗൂളിക്കടവ് കാരറ റോഡിൽ ലക്ഷംവീട് കോളനി സ്വദേശിയായ 70കാരിയായ ജാനകിയും 43കാരിയായ മകളുമാണ് ദുരിതംതിന്ന് ജീവിതം കഴിച്ചുകൂട്ടുന്നത്.
മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ ഇരുവരും തനിച്ചാണ് താമസം. 43 വർഷം മുമ്പ് കൊല്ലം കരുനാഗപ്പിള്ളിയിൽനിന്ന് ഭർത്താവിനൊപ്പം അട്ടപ്പാടിയിലേക്ക് എത്തിയതാണ് ജാനകി. 24 വർഷം മുമ്പ് ഗൃഹനാഥൻ ഭാസ്കരൻ മരിച്ചതോടെ ജാനകിയും രണ്ട് പെൺമക്കളും തനിച്ചായി. ഒരുമകൾ ഭാസുരമണി ജന്മന ഭിന്നശേഷിക്കാരിയായിരുന്നു.
നാലാം ക്ലാസുവരെ അഗളി ഗവ. സ്കൂളിൽ പഠിച്ചു. സഹപാഠികളുടെ ഒറ്റപ്പെടുത്തലിൽ മനംനൊന്ത് തുടർപഠനം ഉപേക്ഷിക്കുകയായിരുന്നു. കൂലിപ്പണിയെടുത്ത് കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയതെന്ന് ജാനകി പറഞ്ഞു. മറ്റൊരു മകൾ പ്രസന്നകുമാരിയെ ഇതിനിടെ വിവാഹം കഴിച്ചയച്ചു.
മൂന്നുകൊല്ലം മുമ്പ് പ്രസന്നകുമാരി മരിച്ചതോടെയാണ് വൃദ്ധമാതാവിെൻറ ദുരിതത്തിന് ആഴം കൂടിയത്. സഹോദരിയുടെ വേർപാടിൽ ഭാസുരമണിയുടെ മനോനില വീണ്ടും താളംതെറ്റി. ആളെ തിരിച്ചറിയാനുള്ള കഴിവും ഓർമശക്തിയും ഇല്ലാതായി. പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാനുമാകില്ല.
പ്രാഥമികാവശ്യങ്ങൾക്കുവരെ അമ്മയുടെ സഹായം വേണം. ചില അവസരങ്ങളിൽ എടുത്തുകൊണ്ടുപോകേണ്ടതായും വരുന്നുണ്ട്. സ്വന്തം കാര്യം നോക്കാൻ തന്നെ പ്രാപ്തിയില്ലാത്ത വയോധികക്ക് തന്നെക്കാൾ ഭാരമുള്ള മകളെക്കൂടി വഹിക്കാനാകുന്നില്ല. ഏക ആശ്രയമായ ഗവ. ആശുപത്രിയും ഇവരെ കൈവെടിഞ്ഞു.
രോഗബാധിതയായ മകളെയുംകൊണ്ട് കഴിഞ്ഞദിവസം സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും അഡ്മിറ്റ് ചെയ്യാൻ പോലും ഡോക്ടർമാർ തയാറായില്ലെന്ന് ജാനകി പറയുന്നു. ശിഷ്ട ജീവിതം എങ്ങനെ കഴിച്ചുകൂട്ടുമെന്നുള്ള ഭീതി മനസ്സിനെ അലട്ടുമ്പോഴും ഏതെങ്കിലും സഹായ ഹസ്തം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിൽ കണ്ണുനട്ടിരിക്കുകയാണ് ഈ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.