ട്രെയിൻ തീവെപ്പ്: രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമോ? -കെ.ടി. ജലീൽ

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ സഹയാത്രികരെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണോ എന്ന സംശയമുയർത്തി മുൻ മന്ത്രി കെ.ടി. ജലീൽ. ‘അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ കാലമാണിത്. ഗോധ്ര തീവണ്ടി ദുരന്തത്തിൻറെ മറപിടിച്ച് ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ ഓർക്കാൻ പോലും കഴിയാത്തതാണ്. പലരെയും വിലക്കെടുത്ത് ദുരന്തങ്ങൾ വിതച്ച് നാട്ടിലെ ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിൻറെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടൽ?’ -ജലീൽ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

ഇന്ത്യയിലെ സമാധാനത്തിൻറെ തുരുത്തായ കേരളത്തെ തകർക്കാൻ ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. കുറ്റവാളികൾ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണം. കേരളത്തിൻറെ സൗഹൃദ ഭൂമികയെ തീയ്യിട്ട് ചാമ്പലാക്കാൻ ശ്രമിച്ച നരാധമനെ വെറുതെ വിടരുത്. അവൻ ഏത് മതക്കാരനായാലും -അദ്ദേഹം വ്യക്തമാക്കി.

‘ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം. മുസ്‍ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാൾ നടത്തിയ ക്രൂരതയിൽ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തിൽ പെട്ടവരുടെ ജീവനായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ലക്നോവിലെ ലുലു മാളിലെ നമസ്കാര വിവാദത്തിൻറെ പിന്നിൽ പ്രവർത്തിച്ചവരും കേരളത്തിൽ ഒരു ക്ഷേത്രത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ഇരുട്ടിൽ മറഞ്ഞവരുടെ നിക്ഷിപ്ത താൽപര്യവും പല ബോംബ് സ്ഫോടനങ്ങളുമായും ബന്ധപ്പെട്ട അസീമാനന്ദയെപ്പോലുള്ളവരുടെ കുറ്റസമ്മതങ്ങളും ബോംബെയിലെ പ്രഗൽഭനായ പോലീസ് ഓഫിസർ ഹേമന്ത് കർക്കരെയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാവണം’ -അദ്ദേഹം കുറിപ്പിൽ ഓർമിപ്പിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ടാം ഗോധ്രയുണ്ടാക്കി കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നോ എലത്തൂരിൽ തീവണ്ടിക്ക് തീയിട്ടത്? മൂന്നുപേർ മരിക്കാനിടയായ ദാരുണ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ കാലമാണിത്.

ഗോധ്രയിൽ തീവണ്ടി ദുരന്തത്തിൻ്റെ മറപിടിച്ച് ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ ഓർക്കാൻ പോലും കഴിയാത്തതാണ്. പലരെയും വിലക്കെടുത്ത് ദുരന്തങ്ങൾ വിതച്ച് നാട്ടിലെ ജനങ്ങൾക്കിടയിൽ വർഗ്ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരുന്നോ എലത്തൂരിലെ തീയ്യിടൽ?

ദൈവം കേരളത്തെ രക്ഷിച്ചു എന്ന് പറയാനാണ് എനിക്കിഷ്ടം. മുസ്ലിം പേരുകാരനെന്ന് സംശയിക്കുന്ന ഒരാൾ നടത്തിയ ക്രൂരതയിൽ പൊലിഞ്ഞത് മറ്റേതെങ്കിലും മതത്തിൽ പെട്ടവരുടെ ജീവനായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?

കേരളം ഇന്ത്യയിലെ സമാധാനത്തിൻ്റെ തുരുത്താണ്. ആസൂത്രിതമായി ആളുകളെ വിലക്കെടുത്ത് ആ തുരുത്ത് തകർക്കാൻ വല്ല ഗൂഢാലോചനയും നടന്നിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കണം.

ലക്നോവിലെ ലുലു മാളിലെ നമസ്കാര വിവാദത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിൽ ഒരു ക്ഷേത്രത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് ഇരുട്ടിൽ മറഞ്ഞവരുടെ നിക്ഷിപ്ത താൽപര്യവും, പല ബോംബ് സ്ഫോടനങ്ങളുമായും ബന്ധപ്പെട്ട അസീമാനന്ദയെപ്പോലുള്ളവരുടെ കുറ്റസമ്മതങ്ങളും, ബോംബെയിലെ പ്രഗൽഭനായ പോലീസ് ഓഫീസർ ഹേമന്ത് കർക്കരെയുടെ വധത്തിനു പിന്നിലെ ഗൂഢാലോചനയും, അന്വേഷണ ഉദ്യോഗസ്ഥരുടെ മനസ്സിലുണ്ടാവണം.

കുറ്റവാളികൾ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവന്ന് പരമാവധി ശിക്ഷ കൊടുക്കണം. കേരളത്തിൻ്റെ സൗഹൃദ ഭൂമികയെ തീയ്യിട്ട് ചാമ്പലാക്കാൻ ശ്രമിച്ച നരാധമനെ വെറുതെ വിടരുത്. അവൻ ഏത് മതക്കാരനായാലും.

Tags:    
News Summary - Elathur Train Fire: An attempt riot by creating second Godhra? -K.T. Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.