കൊച്ചി: മസാല ബോണ്ട് വിനിയോഗം സംബന്ധിച്ച തീരുമാനങ്ങളിലെ പ്രധാനി മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന ഇ.ഡി സത്യവാങ്മൂലത്തിലെ പരാമർശം അടിസ്ഥാനരഹിതമെന്ന് കിഫ്ബി ഹൈകോടതിയിൽ. ധനമന്ത്രി എന്ന നിലയിലാണ് തോമസ് ഐസക് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനും ഗവേണിങ് ബോഡി വൈസ് ചെയർമാനുമായത്. നടപ്പാക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് ഈ കമ്മിറ്റികൾ ചെയ്യുന്നത്.
നടത്തിപ്പ് ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ഈ കമ്മിറ്റികളുടെ തുടർ അനുമതി ആവശ്യമില്ല. ഇവക്ക് പ്രത്യേക റോളുമില്ല. പദ്ധതിയും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ആദ്യവസാനം ഉത്തരവാദി തോമസ് ഐസക്കാണെന്ന ഇ.ഡി വാദം അസത്യമാണെന്നും കിഫ്ബി ചീഫ് എകിസ്ക്യൂട്ടിവ് ഓഫിസർ ഡോ. കെ.എം. എബ്രഹാം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
100 കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് അനുമതി നൽകാനാണ് കിഫ്ബി എക്സി. കമ്മിറ്റിക്ക് അധികാരമുള്ളത്. അതിന് മുകളിലുള്ളത് ജനറൽ ബോഡിയാണ് അനുവദിക്കുക. അംഗീകരിക്കപ്പെട്ട പ്രവൃത്തികൾ പിന്നീട് ഫണ്ട് മാനേജർ കൂടിയായ സി.ഇ.ഒ മുഖേന കിഫ്ബിയാണ് നടപ്പാക്കുക. കിഫ്ബിക്ക് ധനകാര്യ സ്ഥാപനങ്ങൾ, ആഭ്യന്തര ബോണ്ടുകൾ, വിദേശ മസാല ബോണ്ടുകൾ തുടങ്ങി വിപുലമായ ധനാഗമ സ്രോതസ്സുകളുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ മസാല ബോണ്ടിലൂടെ പണ സമാഹരണത്തിന് കിഫ്ബിയാണ് തീരുമാനമെടുക്കുക. ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടെന്നും പ്രധാന ഉത്തരവാദിയെന്ന നിലയിൽ ഇതേക്കുറിച്ച് തോമസ് ഐസക്കിന് അറിയാവുന്ന കാര്യങ്ങൾ ചോദ്യം ചെയ്യലിലൂടെ പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ, ഫണ്ട് വിനിയോഗത്തിന്റെ ഉത്തരവാദിത്തം ഫണ്ട് മാനേജർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.